 
കട്ടപ്പന: നഗരസഭയുടെ കീഴിൽ പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട് സ്റ്റേഷന്റെ പ്രവർത്തനം വൃത്തിഹീനമായ അന്തരീക്ഷത്തിൽ. നിലവിൽ സാംക്രമികരോഗ ഭീഷണി ഭയന്നാണ് ആളുകൾ ഇതിനുള്ളിൽ പ്രവേശിക്കുന്നത്. ദുർഗന്ധം നിമിത്തം ആളുകൾക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിൽ. പുകവലി നിരോധന മേഖല എന്ന മുന്നറിയിപ്പ് എഴുതി വച്ചിട്ടുണ്ടങ്കിലും പുകവലിക്കാരുടെ കേന്ദ്രമാണ് ഇവിടം.
പുറമേ കണ്ടാൽ ശുചിത്വം വിളിച്ചോതുന്ന ചുമർ ചിത്രങ്ങളും,എഴുത്തുകളും ആണുള്ളത്.എന്നാൽ നഗരസഭ പുലർത്തുന്ന ശുചിത്വം കാണണമെങ്കിൽ ഉള്ളിൽ കയറണം. നാളുകളായി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഈ കംഫർട്സ്റ്റേഷൻ പ്രവർത്തിക്കുന്നത് എന്ന് ബസ് ജീവനക്കാർ അടക്കം പറയുന്നു. ടോയ്ലറ്റുകളുടെ വാതിലുകൾക്ക് പലതിനും കുറ്റിയും കൊളുത്തുമില്ല, കൂടാതെ ക്ലോസറ്റുകളും കറപിടിച്ച നിലയിലാണ്. ഏതു സമയവും തറയിലേ ടൈലുകൾ ചെളി നിറഞ്ഞു കിടക്കും. അതിനൊപ്പം സിഗരറ്റ് കുറ്റങ്ങളും ചിതറി കിടക്കുന്നു.ഇതിനെല്ലാത്തിനും അപ്പുറമാണ് വൻതോതിൽ ഉയരുന്ന ദുർഗന്ധവും. കട്ടപ്പന നഗരസഭ സ്വകാര്യവ്യക്തിക്ക് കരാർ നൽകിയാണ് കംഫർട് സ്സേഷൻ പ്രവർത്തിപ്പിക്കുന്നത്. എന്നാൽ കരാർ എടുത്ത ആൾ കൃത്യമായ രീതിയിൽ ഇതിന്റെ ഉൾവശം വൃത്തിയാക്കാത്തതാണ് വൃത്തിഹീനമാകാൻ കാരണം ദിനംപ്രതി നിരവധി ആളുകളാണ് കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ വന്നിറങ്ങുന്നത്, ഇതിൽ സ്വദേശിയരും അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. ഇവർക്കെല്ലാം ശങ്ക അകറ്റാൻ ആകെ ആശ്രയം ആയിട്ടുള്ളത് ഒരേയൊരു കംഫർട് സ്റ്റേഷൻ ആണ് . കംഫർട്സ്റ്റേഷന്റെ ശോച്യാവസ്ഥയിൽ പരാതി ഉന്നയിച്ച് നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
=നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.കൂടാതെ ഈ കംഫർട് സ്റ്റേഷന്റെ പിൻവശവും വലിയ രീതിയിൽ മലീമസമാണ്.