തൊടുപുഴ: അപകടകരമായ ജനവിരുദ്ധ നിർദ്ദേശങ്ങൾ നിറഞ്ഞിരിക്കുന്ന വന നിയമ ഭേദഗതി കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. പൊലീസിന്റെ അധികാരം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന വിധത്തിലുള്ള ഭേദഗതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതോടൊപ്പം കുറ്റാരോപിതർ തന്നെ കേസ് തെളിയിക്കണമെന്ന് പറയുന്നത് വനംവകുപ്പിനെ സമാന്തര സർക്കാരായി പ്രവർത്തിക്കാൻ ഇടയാക്കുന്നതുമാണ്. കർഷകന്റെ ഭൂമിയെ ബഫർ സോണായി വേർതിരിക്കുകയും അതിനു ശേഷം വനഭൂമിയാക്കി മാറ്റാനുമുള്ള ഗൂഢ തന്ത്രമാണ് ഇതിന്റെ പിന്നിലുള്ളത്. വനാതിർത്തി വർദ്ധിച്ചാൽ അത് കാർഷിക മേഖലയെ ബാധിക്കും. കൃഷി ചെയ്ത് വരുന്ന കർഷകരെ അവരുടെ കൃഷി ഭൂമിയിൽ നിന്ന് ഇറക്കി വിടുക എന്നതാണ് ഈ നിയമം മൂലം സംജാതമാകുന്നത്. ഈ നിയമ പ്രകാരം വനാതിർത്തിയിൽ താമസിക്കുന്നവർ വനത്തിൽ നിന്ന് വിറക് ശേഖരിച്ചാലും പുഴകളിൽ നിന്ന് മീൻ പിടിച്ചാലും വനത്തിലൂടെ സഞ്ചരിച്ചാലുമെല്ലാം വലിയ കുറ്റകൃത്വത്തിന്റെ ഭാഗമാകും. വനാതിർത്തി പങ്കിടുന്ന ജില്ലകളിൽ താമസിക്കുന്ന ഭൂരിപക്ഷം പേരുടെയും ഈ ഭേദഗതി ദോഷകരമായി ബാധിക്കും. സർക്കാർ കൊണ്ടുവരുന്ന ഓരോ നിയമങ്ങളും ഈ മേഖലകളിലെ കർഷരെ ദ്രോഹിക്കുന്ന വിധത്തിലാണ്. വന്യമൃഗങ്ങൾ നാട്ടലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയും കർഷരെ കൊല്ലുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തെ നേരിടാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോതമംഗലത്ത് ഉണ്ടായ മരണമെന്നും അദ്ദേഹം പറഞ്ഞു.