മൂലമറ്റം: മൂലമറ്റം- കോട്ടമല റോഡ് നിർമാണത്തിന് ജനുവരിയോടു കൂടി ടെൻഡർ നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ തലത്തിൽ പൂർത്തിയായി വരികയാണെന്നും അദ്ദേഹം അറിയിച്ചു. റോഡിന്റെ അവശേഷിക്കുന്ന രണ്ടു കിലോമീറ്റർ ജോലിയാണ് പൂർത്തിയാകാനുള്ളത്. 6.80 കോടി രൂപയുടെ ഭരണാനുമതിയാണ് ഇതിനായി നൽകിയിരുന്നത്. 5.75 കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. ആദ്യ കരാറുകാരൻ ഉപേക്ഷിച്ചു പോയതിന് പിന്നാലെ മൂന്നു വട്ടം കരാർ വിളിച്ചെങ്കിലും സർക്കാർ നിശ്ചയിച്ച തുകയ്ക്ക് പ്രവർത്തി ഏറ്റെടുക്കാൻ ആരും തയാറായിരുന്നില്ല. ഒടുവിൽ സിംഗിൾ ടെൻഡറായി ഒരാൾ എത്തിയെങ്കിലും എസ്റ്റിമേറ്റിനേക്കാൾ 19.25 ശതമാനം അധിക തുകയാണ് ഇയാൾ ക്വോട്ട് ചെയ്തത്. പൊതുമരാമത്ത് വകുപ്പിന്റെ പക്കലുള്ള ഫയൽ ധനവകുപ്പിലേക്ക് അയച്ച് അഭിപ്രായം തേടിയിരിക്കുകയാണ്. പുതുവർഷത്തിൽ തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടമല റോഡിന്റെ നിർമാണത്തിൽ ഒരു അലംഭാവവും കാട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി കാരണങ്ങളാൽ നിർമ്മാണ പ്രവർത്തികൾ മുടങ്ങിക്കിടക്കുന്ന കോട്ടമല റോഡിന് വേണ്ടി വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനെ തുടർന്നാണ് നടപടി സ്വീകരിക്കുവാൻ സർക്കാർ നിർബന്ധിതമായത്.