ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് കേരളം അനുമതി നൽകിയതും പിന്നാലെ തമിഴ്നാട് മന്ത്രി നടത്തിയ പ്രസ്താവനയും ചൂടേറിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തിയ ശേഷം മാത്രം അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്നായിരുന്നു നേരത്തെ കേരളത്തിന്റെ നിലപാട്. ആദ്യം അറ്റകുറ്റപ്പണി, അതിനു ശേഷം സുരക്ഷാ പരിശോധന എന്ന നിലപാടായിരുന്നു തമിഴ്നാടിന്. തുടർന്ന് അണക്കെട്ടിൽ അറ്റകുറ്റപ്പണിക്കായി എത്തിയ തമിഴ്നാട് സംഘത്തെ കേരള വനം വകുപ്പ് തടഞ്ഞത് വിവാദമായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി മുല്ലപ്പെരിയാർ വിഷയത്തെക്കുറിച്ച് ചർച്ച നടത്തുമെന്നു തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ കേരളം നിലപാട് മാറ്റി സ്റ്റാലിൻ കേരളത്തിൽ എത്തിയപ്പോൾ തന്നെ അറ്റകുറ്റപ്പണിക്കുള്ള സാമഗ്രികൾ അണക്കെട്ടിലേക്ക് കൊണ്ടുപോകാൻ തമിഴ്നാടിന് അനുമതി നൽകി കേരളം ഈ മാസം 11 ന് ഉത്തരവിറക്കുകയായിരുന്നു.
എന്നാൽ അറ്റകുറ്റപണിക്ക് അനുമതി നൽകിയതിന് പിന്നാലെ തമിഴ്നാട് ഗ്രാമവികസന വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന വലിയ വിവാദമായി. മുല്ലപ്പെരിയാർ ഡാം ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്നത് തമിഴ്നാടിന്റെ സ്വപ്നമാണെന്നും ഡി.എം.കെ അത് യാഥാർത്ഥ്യമാക്കുമെന്നുമാണ് തമിഴ്നാട് മന്ത്രി ഐ. പെരിയസ്വാമി പറഞ്ഞത്. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഭൂമിയും വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുള്ള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ല. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരു തരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി പറയുന്നു.
കേന്ദ്ര ജല കമ്മിഷൻ
നിർദ്ദേശം അട്ടിമറിച്ചെന്ന്
മുല്ലപ്പെരിയാർ ഡാമിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അറ്റകുറ്റപ്പണി മതിയെന്ന കേന്ദ്ര ജല കമ്മിഷന്റെ നിർദേശം കേരളം അട്ടിമറിച്ചതായി ചൂട്ടിക്കാട്ടി മുല്ലപ്പെരിയാർ സമരസമിതി രംഗത്തെത്തി. ഡാമിന്റെ ബലക്ഷയം സംബന്ധിച്ച് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ആശങ്കയുണ്ടെങ്കിൽ അതു പരിഹരിക്കാൻ അറ്റകുറ്റപ്പണി നടത്താമെന്നായിരുന്നു കേന്ദ്ര ജല കമ്മിഷൻ നിർദ്ദേശിച്ചിരുന്നത്. ഇക്കാര്യം സുപ്രീംകോടതിയെയും കമ്മിഷൻ ബോദ്ധ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ച് അറ്റകുറ്റപണി നടത്താൻ തമിഴ്നാടിന് കേരളം അനുമതി നൽകുകയായിരുന്നു. തമിഴ്നാട് മന്ത്രി ഐ. പെരിയ സ്വാമിയുടെ പ്രസ്താവന ഇതിനു തെളിവാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി. അനുമതി തേടി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ചർച്ച നടത്താനിരിക്കെ അതിന് മുമ്പ് അനുമതി നൽകിയത് എന്തിനെന്ന് ജനങ്ങളെ സർക്കാർ ബോദ്ധ്യപ്പെടുത്തണം. എല്ലാക്കാലത്തും മുല്ലപ്പരിയാർ കേസിൽ നിയപരമായും രാഷ്ട്രീയമായും തോറ്റു കൊടുക്കുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തി. ഇത്തവണയും അതാവർത്തിച്ചു. ഇതിലെ താത്പര്യം എന്താണെന്ന് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും മറുപടി പറയണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.