ഇടുക്കി: സഹകരണ മേഖലയിൽ സി.പി.എം നടത്തുന്ന കൊള്ളയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിൽ ജീവനൊടുക്കിയ മുളങ്ങാശ്ശേരിയിൽ സാബുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണം. ചെറുകിട കച്ചവടക്കാരനായ സാബു ജീവിതകാലം മുഴുവൻ സമ്പാദിച്ച 25 ലക്ഷം രൂപയാണ് കട്ടപ്പന സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യയുടെ ചികിത്സാ ചെലവുകൾക്ക് നിക്ഷേപം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് അതിന് തയ്യാറായില്ല. നിക്ഷേപ തുക ആവശ്യപ്പെട്ട് സാബു കഴിഞ്ഞ ദിവസവും ബാങ്കിൽ എത്തിയിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും പണം ആവശ്യപ്പെട്ട് ചെന്നപ്പോൾ അപമാനിച്ചെന്നും സാബുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. സർക്കാരിന്റെ ഒത്താശയോടെ യു.ഡി.എഫ് ഭരണസമിതിയെ അട്ടിമറിച്ച് സി.പി.എം ഭരണം പിടിച്ചെടുത്തതാണ് കട്ടപ്പന സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. പാർട്ടി നോതാക്കൾക്കും ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും നിയമവിരുദ്ധമായി വായ്പകൾ നൽകിയതാണ് ബാങ്കിനെ സാമ്പത്തികമായി തകർത്തത്. ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി ബാങ്കുകളാണ് സി.പി.എം ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുത്തിട്ടുള്ളത്. അവിടെയൊക്കെ ഇതേ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുമുണ്ട്. വിശ്വാസ്യത ഇല്ലാതാക്കി സഹകരണ മേഖലയെ പൂർണമായും തകർക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.