തൊടുപുഴ: തൊടുപുഴ ഒന്നാം അഡീഷ്ണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്‌ കോടതി ഹാളിനുള്ളിൽ അഭിഭാഷകരും പുറത്ത് മാദ്ധ്യമപ്രവർത്തകരും കാത്ത് നിന്നു. അഞ്ചു വയസുകാരൻ ഷെഫീഖിനെ രണ്ടാനമ്മയും അച്ഛനും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച് മൃതപ്രായനാക്കിയ കേസിലെ വിധി പറയുന്നതിനായി കാതോർത്തിരുന്നു. രാവിലെ മുതൽ കോടതിവളപ്പിലും സംസാരം ഇതുതന്നെ. കോടതി തുടങ്ങി അധികം വൈകാതെ പ്രതികളായ അനീഷയും ഷെരീഫുമെത്തി. തീർത്തും നിർവികാരമായി ഇരുവരും കോടതി ഹാളിന്റെ വാതിൽക്കൽ നിന്നു. ഷെരീഫ് മുഖത്ത് മാസ്ക് ധരിച്ചിരുന്നു. അനീഷ മാസ്കിനൊപ്പം ഷാൾ കൊണ്ട് തലയും മറച്ചു. 12ന് ജഡ്ജി ആഷ് കെ. ബാൽ ഇരുവരും കുറ്റക്കാരാണെന്ന്‌ ബോദ്ധ്യപ്പെട്ടതായി അറിയിച്ചു. അപ്പോഴും ഭാവഭേദങ്ങളില്ലാതെ പ്രതികൾ ജഡ്ജിക്ക് അഭിമുഖം നിന്നു. കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ ചോദിച്ചപ്പോൾ ഷെരീഫ് തങ്ങൾക്ക് മറ്റ് മക്കളുണ്ടെന്നും അവരുടെ സുരക്ഷിതത്വം സംബന്ധിച്ചുമുള്ള കാര്യങ്ങൾ പരിഗണിക്കണമെന്നും പറഞ്ഞു. തന്റെ അവസരത്തിൽ അനീഷയുടെ കണ്ണുകൾ നിറഞ്ഞു. എന്നാൽ ഇവർ ഷെഫീഖിന്റെ സഹോദരനെയും ഉപദ്രവിച്ചെന്നും ഇവരുടെ മക്കൾ അനാഥാലയങ്ങളിലാണ് വളരുന്നതെന്നും മക്കളുടെ സുരക്ഷയിൽ ഇവർക്ക് ഉത്തരവാദിത്തമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ്‌ കോടതിയെ ബോധിപ്പിച്ചു. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും പറഞ്ഞു. ശേഷം വിധിക്കായുള്ള കാത്തിരിപ്പ്. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിൽ ചെറിയ സാങ്കേതിക താമസങ്ങൾ. മറ്റ്‌ കേസുകളുടെ നടപടികൾ നടന്നപ്പോൾ പ്രതികൾ പുറത്ത് ബെഞ്ചിൽ തല താഴ്ത്തിയിരുന്നു. ഇരുവരും തമ്മിൽ വളരെ ചെറിയ സംഭാഷണങ്ങൾ. ചുറ്റും നിന്ന പൊലീസുകാരോടും ചെറിയ വർത്തമാനങ്ങൾ. ഒടുവിൽ 3.23ന് ജഡ്ജി ആഷ് കെ. ബാൽ എത്തി മിനിട്ടുകൾക്കുള്ളിൽ നാടൊന്നാകെ കാത്തിരുന്ന വിധി പറഞ്ഞു. വിധികേട്ടശേഷവും പ്രതികരിക്കാതെ, പൊട്ടിത്തെറിക്കാതെ, കരയാതെ അനീഷയും ഷെരീഫും കോടതി ഹാളിലെ ബെഞ്ചിൽ ദീർഘനേരം ഇരുന്നു. കോടതി ഹാൾ ഒഴിഞ്ഞു, ശേഷം പൊലീസ് വാഹനത്തിൽ ഇരുവരും ജയിലിലേക്ക്.