കട്ടപ്പന: നിക്ഷേപകനായ സാബു തോമസിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വി.ആർ. സജി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. വി.ആർ. സജിയുടെ ഭീഷണി സംഭാഷണം പുറത്തുവന്നിട്ട് പൊലീസ് അനങ്ങാപാറ നയം തുടരുകയാണ്. അഞ്ച് വർഷം മുമ്പ് ഭാര്യയ്ക്ക് നിശ്ചയിച്ച ശസ്ത്രക്രിയ പണമില്ലാത്തതിന്റെ പേരിൽ മാറ്റിവച്ചത് ഗത്യന്തരമില്ലാതെ നടത്തപ്പെടുകയായിരുന്നു. ഈ ആവശ്യത്തിനായി കരുതി വച്ച പണം ആവശ്യപ്പെട്ടപ്പോൾ അപമാനിക്കുക മാത്രമല്ല ശാരീരികമായി ഉപദ്രവവും ചെയ്തുവെന്ന് വ്യക്തമാണ്. സ്വന്തം അദ്ധ്വാനത്തിന്റെ ഫലം സി.പി.എം നേതൃത്വത്തിലുള്ള ഭരണ സമിതി അപഹരിക്കുകയും നിക്ഷേപകനെയും കുടുംബത്തെയും വഴിയാധാരമാക്കുകയും ചെയ്തു. വി.ആർ. സജിയും കൂട്ടരും ഭീഷണിപ്പെടുത്തിയപ്പോൾ 'പണി മനസിലാക്കി തരാം' എന്ന് പ്രത്യേകം പറയുന്നത് വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കേണ്ട പൊലീസ് പ്രതികളെ രക്ഷപെടുത്താൻ ശ്രമിക്കുകയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭയപ്പെടുത്തി വരുതിക്ക് നിർത്താനാണ് സി.പി.എം ശ്രമിക്കുന്നത്. സാബുവിനും കുടുംബത്തിനും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും എം.പി പറഞ്ഞു.