തൊടുപുഴ: ക്രിസ്മസ് സീസണിൽ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. 19 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 11 സ്‌ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തിയത്. 109 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 13 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ, 40 സർവേയലൻസ് സാമ്പിളുകൾ എന്നിവ ശേഖരിച്ച് കാക്കനാട് റീജണൽ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്കായി അയച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കൂടാതെ നാല് സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനുള്ള നോട്ടീസുകൾ നൽകി. 23 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള ബിസി ഹോട്ടൽ അടപ്പിച്ചു. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ. എം. രാഗേന്ദു, ഡോ. എം. മിഥുൻ, ജി. ശരൺ, ആൻമരി ജോൺസൺ, സ്‌നേഹാ വിജയൻ എന്നിവർ പങ്കെടുത്തു. സ്‌ക്വാഡ് പരിശോധനകൾക്ക് ഇടുക്കി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ബൈജു പി. ജോസഫ് നേതൃത്വം നൽകി.