അടിമാലി:മൂന്നാർ പോതമേട്ടിലേക്ക് യാത്ര ചെയ്യാൻ ഹെഡ് വർക്ക്സ് അണക്കെട്ടിന് സമീപത്തു നിന്നും പുതിയൊരു പാലം നിർമ്മിക്കണമെന്ന ആവശ്യം യാഥാർത്ഥ്യമാകുന്നു. പോതമേട് സ്വദേശികളുടെ പാലത്തിനു വേണ്ടിയുള്ള പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പാണ് സഫലമാകുന്നത്.കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പഴയ മൂന്നാർ ഹെഡ് വർക്സ് ഡാമിനു തൊട്ടു താഴെ നിന്നും മുതിരപ്പുഴയ്ക്കു കുറുകെ പോതമേട് റോഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിർമാണമാരംഭിച്ചു.പാലം യാഥാർത്ഥ്യമാകുന്നതോടെ പോതമേടിന്റെ വിനോദസഞ്ചാര മേഖലക്കുൾപ്പെടെ അത് പ്രയോജനകരമാകും.6.80 കോടി രൂപ ചെലവിലാണു പുതിയ പാലം നിർമിക്കുന്നത്.നിലവിൽ ഹെഡ് വർക്ക്സ് അണക്കെട്ടിന് മുകളിലൂടെയാണ് ഏറ്റവും ഏളുപ്പത്തിൽ പോതമേട്ടിലേക്ക് ആളുകൾ യാത്ര ചെയ്യുന്നത്.വളരെ ഇടുങ്ങിയ പാലമായതിനാൽ ഇതുവഴി ചെറുവാഹനങ്ങൾ മാത്രമെ കടന്നു പോകുകയൊള്ളു.ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.ഗതാഗതകുരുക്കിനും ഇടവരുത്തുന്നു.പുതിയ പാലം തീരുന്നതോടെ ഈ പ്രശനത്തിന് ശാശ്വത പരിഹാരമാകും.