 
തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) ഭാഗമായ കനാലിന്റെ ഇരുവശവും കാടുകൾ വളർന്നും സംരക്ഷണ ഭിത്തികൾ തകർന്നും ശോചനീയാവസ്ഥയിൽ. കാടുകൾ വളർന്ന് കനാൽ റോഡിലൂടെയുള്ള യാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്. വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്തതിനാൽ പ്രധാന ജംഗ്ഷനുകളിൽ അപകടം പതിയിരിക്കുകയാണ്. സ്വകാര്യ വ്യക്തികൾ കനാലിന്റെ വശങ്ങൾ കൈയേറി പുൽകൃഷി, വാഴ, പച്ചക്കറി കൃഷി എന്നിവ ചെയ്യുന്നത് മൂലം കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വളർന്ന് പടർന്ന് നിൽക്കുന്ന കാടുകൾക്കുള്ളലേക്ക് ആളുകൾ ഭക്ഷണാവശിഷ്ടങ്ങളടക്കം മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവാണ്. അഴുക്കുചാലിൽ ഉള്ളതിനേക്കാൾ മാലിന്യങ്ങളുണ്ടാകും ലക്ഷങ്ങൾ ജലത്തിനായി ആശ്രയിക്കുന്ന കനാലിൽ ഇപ്പോൾ. രാത്രിയുടെ മറവിൽ സുരക്ഷിതമായി മാലിന്യം നിക്ഷേപിക്കാവുന്ന കുപ്പത്തൊട്ടിയായാണ് പലരും ഇന്ന് ഈ ജലസ്രോതസിനെ കാണുന്നത്. കൂട്ടിൽ കെട്ടിയ ഭക്ഷണാവശിഷ്ടങ്ങൾ മുതൽ ചത്ത എലിയും പട്ടിയും വരെ കനാലിലൂടെ ഒഴുകിയെത്താറുണ്ട്. ഇതുകൂടാതെ ടൺ കണക്കിനു പ്ലാസ്റ്റിക്, അറവ് മാലിന്യം, ഉപേക്ഷിക്കപ്പെട്ട ഇലക്‌ട്രോണിക് ഉപകരണങ്ങൾ, വളർത്തുമൃഗങ്ങളുടെ ജഡങ്ങൾ, ഹോട്ടൽ ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ പലയിടത്തും കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. കനാലിൽ നിന്ന് കക്കൂസ് മാലിന്യം കണ്ടെത്തിയിട്ട് ഒരുപാട് നാളൊന്നുമായില്ല. സാധാരണക്കാർ കുളിക്കാനും വസ്ത്രം അലക്കാനും മറ്റും ഉപയോഗിക്കുന്ന ജലമാണിതെന്ന് ഓർക്കണം. നിരവധി കുടിവെള്ള പദ്ധതികളും കനാലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മാലിന്യം നിറഞ്ഞ ഈ കനാലുകളോട് ചേർന്ന് താഴ്ത്തിയിരിക്കുന്ന കിണറുകളിൽ നിന്നാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നതെന്നത് പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുന്നുണ്ട്. കനാലിന് സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ വേനൽക്കാലത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തിരുന്നു. മാലിന്യത്തിന് പുറമെ ഭൂരിഭാഗം പ്രദേശങ്ങളിലും ചെറിയ വള്ളിപ്പടർപ്പുകൾ മുതൽ വൻ വൃക്ഷങ്ങൾ വരെയാണ് കനാലിനുള്ളിൽ വളരുന്നത്. ഇത് ഏറെക്കുറെ കനാലിനെ മൂടിക്കഴിഞ്ഞു. കാട് നിറഞ്ഞതോടെ പലയിടത്തും നീരൊഴുക്ക് തീരെ ഇല്ലാതായിട്ടുണ്ട്. പാലത്തിന്റെ തൂണുകളിലെല്ലാം കാടുംപടലും കയറി കോൺക്രിറ്റെല്ലാം ഇളകി തകർച്ചയുടെ വക്കിലാണ്. ചെടികളുടെയും ചെറുമരങ്ങളുടെയും വേരുകൾ ആഴ്ന്നിറങ്ങി പാലങ്ങൾ അപകടാവസ്ഥയിലാണ്.
തിരിഞ്ഞുനോക്കാതെ അധികൃതർ
വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി നേരത്തെ കനാലിലെ കാടുകളും മാലിന്യങ്ങളും എം.വി.ഐ.പിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. ഇപ്പോൾ ഇത് യഥാസമയം എം.വി.ഐ.പി അധികൃതർ ചെയ്യാത്തതാണ് ശോചനീയാവസ്ഥയ്ക്ക് കാരണം. കനാലിന്റെയുള്ളിൽ വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റി കനാലിലെ ചെളി കോരി നീക്കുകയും വേണം. ഇതോടൊപ്പം തകർന്ന് കിടക്കുന്ന കനാൽ ബണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടി റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
സാമൂഹ്യവിരുദ്ധരുടെ താവളം
കനാലിൽ ആൾത്താമസമില്ലാത്ത പ്രദേശങ്ങളിൽ പലയിടത്തും സാമൂഹ്യ വിരുദ്ധർ വൻതോതിൽ പ്ലാസ്റ്റിക്, പച്ചക്കറി, മത്സ്യ, മാംസ അറവുമാലിന്യങ്ങൾ എന്നിവയും തള്ളുന്നുണ്ട്. ഇതു മൂലം ഇഴ ജന്തുക്കളുടെ ശല്യവുമുണ്ടെന്ന് പരിസര വാസികൾ പറയുന്നു. പ്രഭാത സവാരിക്കെത്തുന്നവർക്കും ഇത് ഭീഷണിയാണ്. കനാലിന്റെ ഇരു വശങ്ങളും കാട് കയറി മൂടിയതിനാൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ പ്രദേശം താവളമാക്കുന്നുണ്ട്. കനാലിന്റെ ഇരു കരയിലെയും സ്ഥലങ്ങൾ എം.വി.ഐ.പിയുടേതാണ്. ഇക്കാരണത്താൽ തന്നെ പ്രദേശവാസികളാരും കാട് വെട്ടിത്തെളിക്കാറില്ല.