ഇടുക്കി: വേനൽക്കാലത്ത് കടുത്ത ചൂടിൽ ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ ഏലകൃഷി 70 ശതമാനത്തിലേറെ നശിച്ച സാഹചര്യത്തിൽ കർഷകർക്ക് ധനസഹായമായി കേന്ദ്ര വിഹിതം78,53,208 രൂപ എ ഐ എം എസ് പോർട്ടലിൽ അംഗീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിൻസിപ്പൽ കൃഷി ഓഫീസർ . താമസിയാതെ കർഷകരുടെ അക്കൗണ്ടിലേക്ക് തുക വിതരണം ചെയ്യും. 2024ലെ വേനൽ ചൂടിൽ പോർട്ടലിൽ നിന്നുള്ള കണക്കനുസരിച്ച് 2024 ജനുവരി ഒന്നു മുതൽ ജൂലായ് 31 വരെ 17944 ഏല കർഷകർക്ക് കൃഷിനാശമുണ്ടായതായും 4368.8613 ഹെക്ടറിലെ ഏലം നശിച്ചതായും 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.
=ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പോത്തൊട്ടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കൃഷിസ്ഥലം ഒലിച്ച് പോയ 65 കർഷകർക്കുള്ള നഷ്ട പരിഹാരത്തുക 8,97042 രൂപ പണം ലഭിക്കാത്തതിനാൽ നൽകിയിട്ടില്ലെന്നും കൃഷി ഓഫീസർ പറഞ്ഞു. മാങ്കുളം വട്ടവട പ്രദേശങ്ങിലെ റീസർവ്വേ നടപടികൾ വേഗത്തിലാക്കാൻ ദേവികുളം ഭൂരേഖാ തഹസിൽദാർക്ക് നിർദേശം നൽകിയതായി എ .ഡി എം അറിയിച്ചു
അന്യ സംസ്ഥാന തൊഴിലാളികളുടെ ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് കാർഡ് ലഭ്യമാക്കുന്നതിനായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. രേഖകൾ ഇല്ലാത്ത 160 കുട്ടികളുടെ പട്ടിക അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർക്ക് നൽകിയതായും അവർ പറഞ്ഞു.
വനം വകുപ്പ് കോതമംഗലം ഡിവിഷന് കീഴിലെ നബാർഡ് പദ്ധതികൾ 2025 മാർച്ചിനകം പൂർത്തിയാക്കുന്നതിനുള്ള ടെണ്ടർ നടപടികൾ സ്വീകരിച്ച് വരുന്നതായി കോതമംഗലം ഡി എഫ് ഒ അറിയിച്ചു.ഇടുക്കി മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് കളിസ്ഥലമൊരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എസ്റ്റിമേറ്റ് സമർപ്പിച്ചതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു..
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പതാൽ മുതിരപ്പുഴ കാക്കാസിറ്റി പൊൻമുടി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള തുക ജില്ലാപഞ്ചായത്ത് കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി നിർദ്ദേശിച്ചു. ഏഴ് കിലോമീറ്റർ റോഡിൽ 5.75 കി.മി ഭാഗത്താണ് അറ്റകുറ്റപണികൾ ബാക്കിയുള്ളത്. 1.25 കി മി ഭാഗത്ത് 20 ലക്ഷം രൂപയ്ക്ക് പ്രവൃത്തികൾ നടന്നു വരുന്നതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.