
കുമളി: കുമളിയിലെ മുല്ലപ്പെരിയാർ അണക്കെട്ട് ഉപസമിതി ഓഫീസിന് സമീപം ലഹരി വില്പന പൊടിപൊടിക്കുന്നു. റോഡരുകിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ ഇന്നലെ രാത്രി തീയിട്ട് നശിപ്പിച്ചു. കുമളി എക്‌സേഞ്ച് പടി താന്നിക്കൽ വിഷ്ണുവിന്റെ ഓട്ടോറിക്ഷയാണ് കത്തിച്ചത്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ഈ ഓട്ടോറിക്ഷയ്ക്ക് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു യാത്രാ ഓട്ടോ, പെട്ടി ഓട്ടോറിക്ഷ എന്നിവയുടെ ഡാഷ് ബോർഡ് കുത്തി തുറന്നിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഭാഗത്ത് നിന്ന് വലിയ രീതിയിൽ പുക ഉയർന്നത് ശ്രദ്ധയിൽ പ്പെട്ട സമീപത്തെ റിസോർട്ടിലെ ജീവനക്കാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാർ ഓടികൂടി തീ അണച്ചെങ്കിലും ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന നാലായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞു. ഇയാളുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഓട്ടോറിക്ഷ. പ്രദേശത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുമ്പും നടന്നതായി നാട്ടുകാർ പറയുന്നു. ഈ ഓട്ടോറിക്ഷയ്ക്ക് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോ, പെട്ടി ഓട്ടോറിക്ഷ എന്നിവയുടെ ഡാഷ് ബോർഡ് കുത്തി തുറന്നിട്ടുണ്ട്. ഓട്ടോയിൽ സൂക്ഷിച്ചിരുന്ന നാലായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞു. ഇയാളുടെ കുടുംബത്തിന്റ ഏക വരുമാന മാർഗമാണ് കത്തിയമർന്നത്.
ലഹരിസംഘത്തിന്റെ വിഹാരകേന്ദ്രം
വനാതിർത്തിയായ ഈ പ്രദേശം നേരം ഇരുട്ടിയാൽ വിജനമാകുന്നതോടെ മദ്യമയക്ക് മരുന്ന് സംഘങ്ങളുടെ വിഹാരകേന്ദ്രമായി മാറും. മുല്ലപ്പെരിയാർ ഓഫീസിന്റെ മുറ്റവും തിണ്ണയും വരെ ലഹരി സംഘം കൈയടക്കും. അണക്കെട്ട് പരിശോധനയ്ക്ക് ബന്ധപ്പെട്ട സമിതികൾ എത്തുമ്പോൾ മാത്രമാണ് ഓഫീസ് തുറക്കുന്നതും സജീവമാകുന്നതും. ബാക്കി ദിവസങ്ങളിൽ പൂർണ്ണമായും അടഞ്ഞു കിടക്കും. കുമളിയിൽ ലഹരിസംഘങ്ങൾ അക്രമങ്ങൾ നടത്തുന്നത് പതിവായിരിക്കുകയാണ്. കുമളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം റോഡരികിൽ സ്ഥാപിച്ചിരുന്ന ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് അടക്കം കുമളി പ്രദേശത്തെ മിക്ക വഴി വിളക്കുകളും സംഘങ്ങൾ കേട് വരുത്തി. സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന് തടസമാകുന്ന വെളിച്ചം ഇല്ലാതാക്കുകയാണ് ഇവരുടെ രീതി. ഒന്നാം മൈലിൽ ഒരു മാസം മുമ്പ് ടീ ഷോപ്പിന്റെ മുന്നിലുണ്ടായിരുന്ന അലമാരയുടെ ചില്ലുകൾ തകർത്തിരുന്നു. പൊട്ടിയ ചില്ലുകളിൽ രക്തവും ഒഴുകിയിരുന്നു. ഓട്ടോറിക്ഷ കത്തിച്ച പ്രദേശത്തുള്ള റിസോർട്ടുകളുടെ അടക്കം സി.സി.ടി.വി പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഒന്നാം മൈലിൽ സർക്കാർ വകുപ്പുകളുടെ സി.സി.സി ടി.വി ക്യാമറകൾ ഉണ്ടായിട്ടും അതുവഴിയുള്ള അന്വേഷണം നടത്തിയിട്ടില്ല.