വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയിൽ വർഷങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനു പരിഹാരം ഉണ്ടാകുമെന്ന് പലവട്ടം അധികൃതർ നൽകിയ ഉറപ്പെല്ലാം പാഴായപ്പോൾ പൊലിഞ്ഞത് ഒരു നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ ജീവൻ. നാലു വർഷത്തോളമായി ഈ മേഖലയിൽ കാട്ടാന ശല്യം അതി രൂക്ഷമായിട്ട്. ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിക്കാറുണ്ടെങ്കിലും നാട്ടുകാർക്ക് നേരെ ഇതുവരെ കാര്യമായി ഉപദ്രവം ഉണ്ടായിരുന്നില്ല. പൈങ്ങോട്ടൂർ- മുള്ളരിങ്ങാട് റൂട്ടിൽ റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് ഭയന്ന ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. രാത്രിയായാൽ ഈ റൂട്ടിലൂടെ യാത്ര ചെയ്യാൻ പോലും നാട്ടുകാർക്ക് ഭയമായിരുന്നു. ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകൾ രാപകൽ വ്യത്യാസമില്ലാതെ റോഡിലിറങ്ങുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പോലും തടസപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. കാട്ടാനകളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ ഇവിടെ ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ജനവാസമേഖലയിലും റോഡിലും ഇറങ്ങുന്ന ആനകളെ കാട്ടിലേക്ക് തുരത്താൻ രണ്ട് വാച്ചർമാരെ നിയോഗിക്കുമെന്നും ഫെൻസിംഗ് ജോലികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്നുമായിരുന്നു ഉറപ്പ്. ആനകൾ ജനവാസ മേഖലയിലേയ്ക്ക് കടന്നു വരാതിരിക്കാൻ ഫെൻസിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും കാട്ടാനകളെ തുരത്താൻ വാച്ചർമാരെ നിയോഗിക്കുമെന്നും ഏപ്രിലിൽ എം.പിയുടെ നേതൃത്വത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ യോഗം ചേർന്നതല്ലാതെ ഇതിന്റെ തുടർ നടപടികൾ പിന്നീട് ഉണ്ടായില്ല. ഇതിനിടെ കാട്ടാനകൾ വ്യാപകമായ തോതിൽ കൃഷിനാശം വരുത്തുകയും ചെയ്തു.ഇതിനിടെ ആഴ്ചകൾക്ക് മുമ്പ് കാട്ടാനകളെ തുരത്താൻ ജനങ്ങൾ നേരിട്ടു തന്നെ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. വണ്ണപ്പുറം, കവളങ്ങാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലാണ് ഭീതി വിതച്ച് കാട്ടാനക്കൂട്ടം കഴിഞ്ഞ നാളുകളിൽ തമ്പടിച്ചിരുന്നത്. വനംവകുപ്പിന്റെയും പഞ്ചായത്തുകളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മുള്ളരിങ്ങാട്, ചാത്തമറ്റം, പൈങ്ങോട്ടൂർ, തേൻകോട്, തലക്കോട്, പാച്ചേറ്റി തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്. ചുള്ളിക്കണ്ടം, പാച്ചേറ്റി, അള്ളുങ്കൽ, തേൻകോട്, ചാത്തമറ്റം,കടവൂർ, പുന്നമറ്റം എന്നീ മേഖലകളിലെ ജനങ്ങൾക്ക് ഭീഷണിയായി നിന്ന കാട്ടാനകളെയാണ് ഉൾവനത്തിലേയ്ക്ക് തുരുത്തിയത്. പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ഒട്ടേറെ തവണ വനംവകുപ്പ് അധികൃരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. നേര്യമംഗലം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. കാട്ടാന ശല്യത്തിനെതിരെ മേഖലയിലുള്ളവർ തലക്കോട് വനംവകുപ്പ് ഓഫീസിന് മുന്നിൽ ഉപരോധ സമരവും നടത്തിയിരുന്നു. ഇതുകൂടാതെ മുള്ളരിങ്ങാട് റേഞ്ച് ഓഫീസിലെക്കും കോതമംഗലം ഡി.എഫ്.ഒ ഓഫീസിലേക്കും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് നിരവധി തവണ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ അമർ ഇലാഹി കാട്ടാനായുടെ ആക്രണത്തിൽകൊല്ലപ്പെട്ടത്. മനുഷ്യത്വമില്ലാത്ത അപരിഷ്‌കൃത വനനിയമത്തെ ഭയന്ന് കാട്ടാനയെ ഭയപ്പെടുത്തി പോലും ഓടിച്ച് കാട്ടിൽ കയറ്റാൻ കഴിയാത്ത ജനങ്ങൾ രാത്രിയായാൽ ഭയം കാരണം വീടിനു വെളിയിൽ ഇറങ്ങുന്നില്ലെന്ന് ജനം പറയുന്നു.