മുട്ടം: മുട്ടം ടൗണിലെ ബസ് സ്റ്റോപ്പുകൾ പുന: ക്രമീകരിക്കണമെന്നാവശ്യപ്പെട്ട്

ജില്ലാ ലീഗൽ സർവീസസ് അതോറിയെ സമീപിക്കാൻ റീജിണൽ സ്റ്റഡി സെന്ററിന്റെ എക്സിക്കുട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ ടൗണിൽ മൂന്നും കൂടിയ ജംഗ്ഷനിലായതിനാൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് നിത്യവും അനുഭവപ്പെടുന്നത്. ഇവിടങ്ങൾ കേന്ദ്രീകരിച്ച് ബസുകൾ തലങ്ങും വിലങ്ങും നിർത്തുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാതെ റോഡിൽ കുരുങ്ങി കിടക്കുന്നതും പതിവ് കാഴ്ച്ചകളാണ്. ആംബുലൻസുകൾക്ക് പോലും കടന്ന് പോകാൻ കഴിയാത്ത നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇടുക്കി മൂലമറ്റം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിങ്ങനെ പ്രദേശങ്ങളിലേക്കുള്ള ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യവും മുട്ടം ടൗണിലൂടെ കടന്ന് പോകുന്നത്. ഇതേ തുടർന്ന് മുട്ടം ടൗൺ, കോടതിക്കവല, ടാക്സി സ്റ്റാന്റ് എന്നിങ്ങനെ ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് അനിയന്ത്രിതമായ ഗതാഗതക്കുരുക്കാണ് എപ്പോഴും അനുഭവപ്പെടുന്നത്. ഇത് സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനാൽ വർഷങ്ങൾക്ക് മുൻപ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും മുട്ടം പഞ്ചായത്ത് ഗതാഗത ഉപദേശക സമിതിയും ടൗൺപ്രദേശത്തെ ബസ് സ്റ്റോപ്പുകൾ പുന: ക്രമീകരിക്കാൻ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, തുടർ പ്രവർത്തികൾ സ്തംഭിച്ചതോടെ ഏതാനും ആഴ്ച്ചകൾക്ക് ശേഷം ബസ് സ്റ്റോപ്പുകൾ പഴയ അവസ്ഥയിലായി. ബസ് സ്റ്റോപ്പുകൾ പുന: ക്രമീകരിക്കണം എന്നാവശ്യപ്പെട്ട് റീജിണൽ സ്റ്റഡി സെന്റർ തൊടുപുഴ താലൂക്ക് വികസന സമിതിക്ക് പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. ഇതേ തുടർന്നാണ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിക്കുന്നത്. കോടതി ജംഗ്ഷനിൽ തൊടുപുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് വെ്ര്രയിങ്ങ് ഷെഡിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെടും. റീജിണൽ സ്റ്റഡി സെന്റർ ചെയർമാൻ സുജി പുളിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ടോമി ജോർജ് മൂഴിക്കുഴിയിൽ, ഷബീർ എം എ, സിജോ കളരിക്കൽ, കൃഷ്ണൻ കണിയാപുരം, അജയൻ താന്നിക്കാമറ്റം എന്നിവർ സംസാരിച്ചു.