കട്ടപ്പന: നിക്ഷേപം തിരിച്ചു കിട്ടാതെ ആത്മഹത്യ ചെയ്ത സാബു തോമസ് മനോരോഗിയാണെന്ന പ്രചരണത്തിലൂടെ മക്കൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ ഹൃദയം തകർക്കുന്ന എം.എം. മണി എം.എൽ.എയുടെ ക്രൂരവിനോദം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി ആവശ്യപ്പെട്ടു. തങ്ങളുടെ കുടുംബനാഥൻ അധ്വാനിച്ചുണ്ടാക്കിയ പണം നിക്ഷേപിച്ചത് തിരിച്ചുകിട്ടാതെ അപമാനിതനായി, ഭീഷണിക്ക് വിധേയനായി അവസാനം ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വന്നതിനുശേഷം അദ്ദേഹം മനോരോഗിയാണെന്ന് പ്രചരിപ്പിച്ച് മരണപ്പെട്ട വ്യക്തിയെ അപമാനിക്കുന്നതും ജീവിച്ചിരിക്കുന്നവരെ വേദനിപ്പിക്കുന്നതും മനുഷ്യത്വരഹിതമായ നടപടിയാണ്. ആനയെ പട്ടിയാക്കുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലി ഈ പാവപ്പെട്ട മനുഷ്യന്റെ കാര്യത്തിൽ അവലംബിക്കുന്നത് ശരിയല്ല. സാബു മനോരോഗിയാണെന്ന് പ്രചരിപ്പിക്കുന്നവർക്ക് എങ്ങനെയാണ് തങ്ങൾ കുടുംബത്തോടൊപ്പമാണെന്ന് പറയാൻ സാധിക്കുന്നത്. പാർലമെന്റിലേക്ക് ഒന്നരലക്ഷത്തോളം വോട്ടിന് തിരഞ്ഞെടുക്കപ്പെട്ട ഡീൻ കുര്യാക്കോസിനെ ശവം ചുമട്ടുകാരൻ എന്നൊക്കെ ആക്ഷേപിക്കുന്നത് ജനാധിപത്യ ശൈലിക്ക് ചേർന്ന നടപടിയല്ല. നിങ്ങൾ കൊലപ്പെടുത്തിയ ശരത് ലാൽ, കൃപേഷ് ഉൾപ്പെടെയുള്ളയൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടിവന്ന നേതാവാണദ്ദേഹമെന്നത് വിസ്മരിക്കരുത്. കുട്ടമ്പുഴയിൽ എൽദോസ് എന്ന തൊഴിലാളിയെ ആന കൊലപ്പെടുത്തിയപ്പോൾ ശവം ചുമന്നവരുടെ കൂട്ടത്തിൽ നിങ്ങളുടെ കോതമംഗലം എംഎൽഎ ആന്റണി ജോൺ എന്തിനാണ് ശവം ചുമക്കാൻ വന്നതെന്ന് വ്യക്തമാക്കണം. കള്ള പ്രചരണം നടത്തി സാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ സംരക്ഷിക്കുന്നതിനുള്ള സി.പി.എം നീക്കം അവസാനിപ്പിച്ച് മകന്റെ മരണം താങ്ങാൻ കഴിയാതെ അമ്മ കൂടി മരിക്കാൻ ഇടയായ ആ കുടുംബത്തിന് നീതി നടത്തിക്കൊടുക്കാൻ ഭരണത്തിലിരിക്കുന്നവർ തയ്യാറായില്ലെങ്കിൽ നീതിക്ക് വേണ്ടി യു.ഡി.എഫ് കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.