കണ്ണൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിനീര് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഈ വർഷം ആകെ 12,800 കേസുകൾ റിപ്പോർട്ട് ചെയ്തതായും അധികൃതർ പറഞ്ഞു. ഇപ്പോൾ സ്കൂളിലും അങ്കണവാടികളിലും പഠിക്കുന്ന കുട്ടികൾക്കിടയിലാണ് രോഗം വ്യാപിക്കുന്നത്. കൃത്യമായ വാക്സിൻ ലഭിക്കാത്തതാണ് രോഗത്തിന് കാരണമായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസാണ് രോഗം പടർത്തുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളിലേക്കാൾ ഗുരുതരമാകുന്നത് മുതിർന്നവരിലാണ്.

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങൾ ആണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.

സർക്കാർ തലത്തിൽ വാക്സിൻ ലഭ്യമല്ല

2016- 17 വർഷങ്ങളിൽ മുണ്ടിനീര് വാക്സിൻ കൊടുക്കുന്നത് പൂർണമായിട്ടും നിർത്തി. അതിന് ശേഷം ജനിച്ച കുട്ടികൾക്ക് വാക്സിൻ കിട്ടിയിട്ടില്ല. മുണ്ടിനീരിനെതിരെയുള്ള എം.എം.ആർ പ്രതിരോധ കുത്തിവെപ്പ് സർക്കാർ തലത്തിൽ ലഭ്യമല്ല. സ്വകാര്യ മേഖലയിൽ വാക്സിൻ ലഭ്യമാണ്.

വേണം ശരിയായ ചികിത്സ
ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ ബാധിക്കുന്നു. പ്രാരംഭത്തിലെ ചികിത്സ ലഭിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യത ഉണ്ടാകുന്നതിനിടയാക്കാം. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥയുണ്ടാകാം. ഇത് മരണ കാരണമായേക്കാം.

ഈ രോഗ നിയന്ത്രണത്തിന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്. കുട്ടികൾക്ക് ജനിച്ചശേഷം 16 മുതൽ 24 വരെയുള്ള മാസങ്ങളിൽ എം.എം.ആർ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലൂടെ മുണ്ടിനീര്, അഞ്ചാം പനി, റുബെല്ല എന്നീ അസുഖങ്ങളിൽ നിന്നും പ്രതിരോധം ലഭിക്കും. ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് മുണ്ടിനീര് കൂടുതൽ കാണപ്പെടുന്നത്.

ഡോ.പീയുഷ് എം.നമ്പൂതിരിപ്പാട്, ജില്ലാ മെഡിക്കൽ ഓഫീസർ