തളിപ്പറമ്പ്: മിനി സിവിൽ സ്റ്റേഷനിൽ നടന്ന കരുതലും കൈത്താങ്ങും തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 154 പരാതികൾ തീർപ്പാക്കി. ഡിസംബർ ആറ് വരെ ഓൺലൈനായും നേരിട്ടും 203 പരാതികളാണ് ലഭിച്ചത്. 302 പരാതികൾ അദാലത്ത് ദിവസം നേരിട്ട് സ്വീകരിച്ചു. ഇതിൽ 121 പേർ മന്ത്രിയെ നേരിട്ട് കണ്ടു. ആകെ ലഭിച്ച അപേക്ഷകൾ 505.
ജനങ്ങളെ നേരിൽ കണ്ട് പരാതികൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ഇത്തരം അദാലത്തുകൾ ബഹുജന സമ്പർക്ക പരിപാടിയായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പുതിയ പരാതികൾ അനുഭാവപൂർവം പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ പരാതികൾ അതാത് വകുപ്പുകൾക്ക് കൈമാറി രണ്ടാഴ്ചയ്ക്കകം മറുപടി നൽകും.
അദാലത്തിൽ 37 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ മന്ത്രി വിതരണം ചെയ്തു. അദാലത്തിന് മന്ത്രിയോടൊപ്പം എം.വിജിൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, എ.ഡി.എം സി.പത്മചന്ദ്ര കുറുപ്പ്, ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ എന്നിവർ നേതൃത്വം നൽകി.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അദ്ധ്യക്ഷയായി. എം.എൽ.എമാരായ അഡ്വ. സജീവ് ജോസഫ്, എം.വിജിൻ, ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം സി.പത്മചന്ദ്ര കുറുപ്പ്, ആർ.ഡി.ഒ ടി.വി രഞ്ജിത്ത്, ഭൂരേഖ തഹസിൽദാർ കെ. ചന്ദ്രശേഖരൻ, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.
വെള്ളിയാഴ്ച രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും ഇരിട്ടി താലൂക്ക് അദാലത്ത് 16ന് രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെന്റ് ജോസഫ് ചർച്ച് ഹാളിലും നടക്കും.
കണ്ടൽക്കാടുകളും തണ്ണീർത്തടവും നികത്തലിൽ നടപടി
കുറ്റിക്കോലിൽ കണ്ടൽക്കാടുകളും തണ്ണീർത്തടവും നികത്തിയെന്ന പരാതിയിൽ, അനധികൃതമായാണ് മണ്ണിട്ട് നികത്തിയതെങ്കിൽ മണ്ണ് നീക്കാനുള്ള നടപടി തളിപ്പറമ്പ് ആർ.ഡി.ഒ സ്വീകരിച്ച് ചെലവ് വസ്തു ഉടമയിൽനിന്ന് വസൂലാക്കാൻ അദാലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്തരവിട്ടു. സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് മണ്ണിട്ട് നികത്തിയതെങ്കിൽ നീരൊഴുക്ക് തടസ്സപ്പെടാത്ത രീതിയിൽ മണ്ണ് നീക്കി ചെലവ് വസ്തു ഉടമയിൽനിന്ന് ഈടാക്കണം. കണ്ടൽക്കാട് ഉൾപ്പെടുന്ന വസ്തു ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ ഉൾപ്പെടുത്താനുള്ള നടപടി കൃഷി ഓഫീസർ സ്വീകരിക്കണം. പുഷ്പാംഗദന്റെ പേരിലും അടുത്ത കാലത്ത് അദ്ദേഹം കൈമാറിയ നിലം എന്ന തരത്തിൽ ഉൾപ്പെട്ട 1.38 ഏക്കർ വരുന്ന കണ്ടൽക്കാടുകളിലും തണ്ണീർത്തടത്തിലും മണ്ണിട്ടുയർത്തിയത് സംബന്ധിച്ച് കെ.എസ്.കെ.ടി.യു തളിപ്പറമ്പ സൗത്ത് വില്ലേജ് സെക്രട്ടറി സി.വി. ഗിരീശൻ സമർപ്പിച്ച പരാതിയിലാണ് നടപടി.