പയ്യന്നൂർ: മുടങ്ങിപ്പോയെന്ന് കരുതിയ സ്വപ്നപദ്ധതിയായ ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർത്ഥ്യമാവുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പയ്യന്നൂർ-രാമന്തളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് കിഫ്ബി ഫണ്ടിൽനിന്ന് 27.94 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ചൂളക്കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചൂളക്കടവ് പാലം ഒരു നാടിന്റെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണെന്നും പാലം സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. രണ്ട് വർഷമാണ് പ്രവൃത്തി പൂർത്തീകരണത്തിനു അനുവദിച്ചിരിക്കുന്നത്.
ടി.ഐ മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷനായി. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, പയ്യന്നൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി സമീറ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വത്സല, രാമന്തളി ഗ്രാമപഞ്ചായത്ത് അംഗം മൊണങ്ങാട്ട് മൊയ്തു, പയ്യന്നൂർ നഗരസഭ കൗൺസിലർ ഹസീന കാട്ടൂർ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കൊയിലേരിയൻ, അസി. എഞ്ചിനീയർ വി.ജി രഞ്ജിത്ത്, കെ. വിജീഷ്, വി.വി ഉണ്ണികൃഷ്ണൻ, ഉസ്മാൻ കരപ്പാത്ത്, പി. രാമകൃഷ്ണൻ, എം. നാരായണൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂർ നിയോജകമണ്ഡലത്തിൽ രാമന്തളി പഞ്ചായത്തിനെയും, പയ്യന്നൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന ചൂളക്കടവ് പാലം, പയ്യന്നൂർ പുഴയ്ക്ക് കുറുകെ പുതിയതായി നിർമ്മിക്കുന്നതാണ്. പാലം പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ സമീപത്തുനിന്നും ആരംഭിച്ച് രാമന്തളി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ 1.4 കിലോമീറ്റർ ദൂരംകൊണ്ട് പയ്യന്നൂരിൽ നിന്നും രാമന്തളിയിലേക്ക് എത്താം. നിലവിൽ 5 കിലോമീറ്റർ സഞ്ചരിക്കണം. ആകെ ഒൻപത് സ്പാനുകളുള്ള പാലത്തിന് 11 മീറ്റർ വീതിയും ഇരു ഭാഗത്തും ഒന്നര മീറ്റർ നടപ്പാതകളും ഉണ്ട്. പയ്യന്നൂർ ഭാഗത്ത് 290 മീറ്ററും രാമന്തളി ഭാഗത്ത്
280 മീറ്ററും നീളത്തിൽ അനുബന്ധ റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യം തുറക്കുക മലബാറിൽ
കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ ആറ് വരി ദേശീയപാത പ്രവൃത്തി പൂർത്തിയായ ഇടങ്ങളിലൊക്കെ തുറന്നുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. കാസർകോട് മുതൽ മലപ്പുറം വരെ ഏറെക്കുറെ നേരത്തെ തന്നെ പൂർത്തീകരിക്കാനാവും. ബാക്കിയുള്ള സ്ഥലങ്ങളിലാണ് കൂടുതൽ സമയം വേണ്ടിവരിക.
5580 കോടി രൂപ
മുടങ്ങിപ്പോയ ദേശീയപാത നിർമ്മാണം പുനരാരംഭിക്കാൻ സ്ഥലമെടുപ്പിനായി 5580 കോടി രൂപ ചെലവഴിച്ചത് കിഫ്ബി വഴിയാണ്. ദേശീയപാത വികസനത്തിന് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സർക്കാർ പണം ചെലവഴിച്ചത്. സർക്കാർ നടത്തിയ തുടർച്ചയായ ഇടപെടലിലൂടെയാണ് ദേശീയപാത വികസനം യാഥാർത്ഥ്യമാവുന്നതെന്ന് മന്ത്രി പറഞ്ഞു.