minister
കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഗ്രൗണ്ട് ആധുനികവത്കരണവും കായിക വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ, സ്വിമ്മിംഗ് പൂൾ എന്നിവയുടെ ഉദ്ഘാടനവും കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ നിർവ്വഹിക്കുന്നു

കണ്ണൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാനമൊട്ടുക്കും അടുത്തമാസം കോളേജ് ലീഗുകൾ നടത്താനൊരുങ്ങി കായിക വകുപ്പ്. പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിൽ ഗ്രൗണ്ട് ആധുനികവത്കരണം, കായിക വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ നിർമ്മാണം, സ്വിമ്മിംഗ് പൂൾ നിർമ്മാണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി വി. അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്.
കോളേജുകൾ കായിക വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന സ്ഥാപനങ്ങളായതുകൊണ്ടാണ് കായിക വകുപ്പ് അഞ്ച് ഇനങ്ങളിലായി കോളേജ് ലീഗുകൾ ആരംഭിക്കുന്നത്. പുതിയ പ്രതിഭകളെ കണ്ടെത്താനും കൂടുതൽ അവസരങ്ങൾ നൽകാനും പ്രതിഭകൾക്ക് സ്വന്തമായി പോക്കറ്റ് മണി കണ്ടെത്താനും കോളേജ് ലീഗുകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി കോളേജ് ലീഗുകൾ ആരംഭിക്കുന്ന സംസ്ഥാനമായിരിക്കും കേരളം.
വനിതകൾക്ക് പ്രാധാന്യം നൽകുന്ന പിങ്ക് സ്‌പോർട്സ് എന്ന ആശയം സർക്കാരിനുണ്ട്. കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജിൽ പ്രവൃത്തി ആരംഭിക്കുന്ന കളിക്കളത്തിന് പിങ്ക് സ്റ്റേഡിയം എന്ന പേര് നൽകണമെന്ന് മന്ത്രി നിർദേശിച്ചു.
രാജ്യത്ത് ആദ്യമായി കായിക നയം നടപ്പിലാക്കുന്ന സംസ്ഥാനം കേരളമാണ്. കായിക താരങ്ങൾക്ക് ഇസർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ സംസ്ഥാനത്ത് പൂർത്തീകരിച്ചു കഴിഞ്ഞു. ഇതും ഇന്ത്യയിൽ ആദ്യമായി കേരളമാണ് നടപ്പിലാക്കുന്നത്. കോളേജ് തലത്തിൽ സ്‌പോർട്സ് നിർബന്ധ വിഷയമാക്കണമെന്നുള്ള ഒരു പ്രൊപ്പോസൽ കായിക വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 225 കോടി രൂപയുടെ പദ്ധതികളാണ് കണ്ണൂർ ജില്ലയിൽ മാത്രമായി നടപ്പാക്കുന്നത്. 60 കോടി രൂപ ചെലവിൽ കണ്ണൂരിലെ ഏറ്റവും വലിയ സ്റ്റേഡിയം തളിപ്പറമ്പിൽ വരാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.വി സുമേഷ് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മന്ത്രിയുടെ അഭ്യർത്ഥന പ്രകാരം കോളേജിൽ ഇസ്‌പോർട്സ് യൂനിറ്റ് ആരംഭിക്കാൻ 25 ലക്ഷം രൂപ അനുവദിക്കുന്നതായി കെ.വി സുമേഷ് അറിയിച്ചു.

സ്‌പോർട്സ് ഇക്കോണമി

കായികമേഖലയിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് രാജ്യത്ത് ആദ്യമായി സ്‌പോർട്സ് ഇക്കോണമി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. വരാൻ പോകുന്ന കാലങ്ങളിൽ ജി.ഡി.പിയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ഒന്നായി ഇത് മാറും. കായിക മേഖലയിൽ താരങ്ങൾക്ക് മൂല്യം കൂട്ടാൻ കായിക ഇക്കണോമിക്ക് സാധിക്കും.

സ്‌പോർട്സ് കൗൺസിലുകൾ

എല്ലാ കോളേജുകളിലും വൈകാതെ സ്‌പോർട്സ് കൗൺസിലുകൾ ആരംഭിക്കും. കാലിക്കറ്റ് സർവകലാശാലയുമായി ചേർന്ന് കേരള സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടും ആരംഭിക്കും. സർവകലാശാലയുടെ നേതൃത്വത്തിൽ അഞ്ച് പുതിയ കോഴ്സുകൾ ആരംഭിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഡിമാൻഡുള്ള സ്‌പോർട്സ് എൻജിനീയറിംഗ്, സ്‌പോർട്സ് സയൻസ്, സ്‌പോർട്സ് മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള കോഴ്സുകൾ സംസ്ഥാനത്തും ലഭ്യമാകും.