സ്‌പോർട്‌സ് കാർണിവൽ ഇന്നും നാളെയും
പേരാവൂർ: കാനറാ ബാങ്ക് പേരാവൂർ മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. 21ന് രാവിലെ ആറിന് നടക്കുന്ന മാരത്തണിൽ ഇതിനകം 5200-ലധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആറാമത് പേരാവൂർ മാരത്തണിന്റെ ജഴ്‌സി വിതരണോദ്ഘാടനം പഞ്ചായത്തംഗം രാജു ജോസഫ് കാനറ ബാങ്ക് മാനേജർ ജെൻസൺ സാബുവിന് കൈമാറി നിർവഹിച്ചു. പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്ജ്, സെക്രട്ടറി എം.സി കുട്ടിച്ചൻ, തങ്കച്ചൻ കോക്കാട്ട്, ഡോ. ജോളി ജോർജ്, കെ. ഹരിദാസ്, കെ.വി ദേവദാസ്, യു.ആർ രഞ്ജിത എന്നിവർ സംസാരിച്ചു.
മാരത്തണിന്റെ ഭാഗമായി ഇന്നും നാളെയും സ്‌പോർട്‌സ് കാർണിവൽ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് സ്ത്രീകൾക്കും കുട്ടികൾക്കുമായി വിവിധ ഫൺ ഗെയിമുകൾ, 6.30ന് വോളിബോൾ പ്രദർശന മത്സരം, എട്ടു മുതൽ ജില്ലാതല വടംവലി മത്സരം. നാളെ വൈകുന്നേരം നാലു മുതൽ വിവിധ ഫൺ ഗെയിമുകൾ, അഞ്ചിന് പെനാൽട്ടി ഷൂട്ടൗട്ട്, 6.30ന് ജിമ്മി ജോർജ് അവാർഡ് ജേതാക്കളായ ഒളിമ്പ്യൻ എം. ശ്രീശങ്കറിനും അബ്ദുള്ള അബൂബക്കറിനും ഫുട്‌ബാൾ താരം ഐ.എം വിജയൻ അവാർഡ് കൈമാറും. ഏഴിന് പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഓഫീസിന്റെയും ഗുഡ് എർത്ത് ചെസ് കഫെയുടെയും ഉദ്ഘാടനവും ഐ.എം. വിജയൻ നിർവഹിക്കും. 7.30ന് കേരള സംസ്ഥാന ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് പി.ഇ. ശ്രീജയൻ ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് ഫ്യൂഷൻ.
21ന് രാവിലെ 6ന്, 10.5 കിലോമീറ്റർ മാരത്തൺ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനിയും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജും ഫ്‌ളാഗ് ഓഫ് ചെയ്യും. 7.45ന് മൂന്നര കിലോമീറ്റർ ഫാമിലി ഫൺ റൺ സണ്ണി ജോസഫ് എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്യും. 8.30ന് സമ്മാനദാനം.