കൂത്തുപറമ്പ്: നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി, വെള്ളപ്പൊക്ക ഫണ്ട്, സർക്കാറിന്റെ മറ്റ് പദ്ധതികൾ എന്നിവ ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ പുരോഗതി കെ.പി.മോഹനൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കളക്ടറേറ്റ് കോൺറഫൻസ് ഹാളിൽ ചേർന്ന യോഗം അവലോകനം ചെയ്തു. പദ്ധതികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഒരേസമയം ലഭ്യമാക്കണമെന്ന് എം.എൽ.എ നിർദേശിച്ചു. ജനുവരിയിൽ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ജില്ലാതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് യോഗം ചേരും.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതി സെക്രട്ടറിമാർ ഇടപെട്ട് ഏകോപനത്തിലൂടെ നടപ്പാക്കണം. കരാറുകാർ ടെൻഡർ എടുക്കാതെ വരുമ്പോൾ ഭരണസമിതികൾ ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു.
മണ്ഡലത്തിലെ 147 വിദ്യാലയങ്ങൾക്ക് അലമാരയും സ്‌പോർട്സ് കിറ്റും വിതരണം ചെയ്യുന്ന പദ്ധതി പൂർത്തീകരിച്ചതായി യോഗത്തിൽ അറിയിച്ചു. വിവിധ സ്‌കൂളുകളിൽ നാല് ലക്ഷം രൂപ വീതം ചെലവിൽ സ്മാർട്ട് ക്ലാസ്റൂം നിർമ്മിക്കുന്ന പദ്ധതി 2024-25 വർഷം നടപ്പിലാക്കുന്നു. ഇതിന്റെ പുരോഗതി വിലയിരുത്തി.
സബ് കലക്ടർ കാർത്തിക് പാണിഗ്രഹി അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൻ വി.സുജാത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വത്സൻ (മൊകേരി), എൻ.വി ഷിനിജ (പാട്യം), സി.രാജീവൻ (കോട്ടയം), കെ.ലത (കുന്നോത്തുപറമ്പ്), വി.ബാലൻ (ചിറ്റാരിപ്പറമ്പ്), സക്കീന തെക്കയിൽ (തൃപ്പങ്ങോട്ടൂർ), ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടർ ഡോ. എം.സുർജിത്, ഡെപ്യൂട്ടി കളക്ടർ കെ.വി ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.
കോടതിയിൽ സിസി ടിവി
ക്യാമറകൾ സ്ഥാപിക്കും
കൂത്തുപറമ്പ് കോടതിയിൽ എട്ട് ലക്ഷം രൂപ ചെലവിൽ സിസി ടിവി ക്യാമറ സ്ഥാപിക്കും. ആറ് ലക്ഷം ചെലവിൽ പാട്യം ജി.എച്ച്.എസ്.എസിൽ ഐ.ടി ലാബ് സജ്ജമായി. കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 6.5 ലക്ഷത്തിന്റെ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. ഗ്രാമീണ റോഡുകളുടെ വികസനം, സ്‌കൂൾ കമ്പ്യൂട്ടർ ലാബ് നിർമ്മാണം, മിനി മാസ്റ്റ് ലൈറ്റ്, തോട് സംരക്ഷണം, അങ്കണവാടി നിർമ്മാണം തുടങ്ങി മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു.