കോഴിക്കോട്: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൂവായിരത്തോളം സ്റ്റുഡന്റസ് കാഡറ്റുകളും പൊലീസ് ഉദോഗസ്ഥരും മാനഞ്ചിറ മൈതാനിയിൽ ചേർന്നവതരിപ്പിച്ച 'സാരേ ജഹാം സെ അച്ചാ' ആംഗ്യഭാഷ ഗാനം വേറിട്ടതായി. കോഴിക്കോട് സിറ്റി പൊലീസും കോംപസിറ്റ് റീജിയണൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (സി.ആർ.സി) യും സംഘടിപ്പിച്ച പരിപാടി പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സമത്വപൂർണമായ ലോകം സമൂഹത്തിന്റെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി സൗഹൃദ നിർമിതികളെന്നത് കേരളം രൂപീകരിച്ച ഡിസൈൻ നയത്തിന്റെ പ്രധാന ഭാഗമാണെന്നും മന്ത്രി പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷനായി. ഉത്തര മേഖല ഐജി കെ സേതുരാമൻ മുഖ്യാതിഥിയായി. സി.ആർ.സി ഡയറക്‌ടർ ഡോ. കെ.എൻ റോഷൻ ബിജിലി റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.സി.പി അങ്കിത്‌കുമാർ സിങ്, കൗൺസിലർ എസ്.കെ അബൂബക്കർ, കെ.കെ അഗേഷ് എന്നിവർ പ്രസംഗിച്ചു. സിറ്റി കമ്മിഷണർ ടി നാരായണൻ സ്വാഗതവും എ.സി.പി എ. ഉമേഷ് നന്ദിയും പറഞ്ഞു. 35 സ്‌കൂളുകളിലെ കേഡറ്റുകളാണ് പങ്കെടുത്തത്. മുൻപ് ഇതേ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ദേശീയോദ്ഗ്രഥന ഗാനാലാപനം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു.