k

എ.ഡി.എം നവീൻ ബാബുവിന്റെ മരണം സ്വാഭാവികമായ ആത്മഹത്യയാണെന്ന് പറയാനാവില്ല.

ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടത്തിലും അപാകതയുണ്ട്. റിട്ട. പൊലീസ് സൂപ്രണ്ട് എൻ.സുഭാഷ് ബാബു പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ വിശകലനം ചെയ്യുന്നു.

--------------------------------------------------------------------------------------------------------------------------------------------------------------------------

എ.ഡി.എം നവീൻബാബുവിന്റെ മരണം സ്വാഭാവികമായ ആത്മഹത്യയാണെന്ന് പറയാനാവില്ല. കുടുംബം ആരോപിക്കുന്ന കൊലപാതകത്തെ തള്ളിക്കളയാനും ആവില്ല. ഇൻക്വസ്റ്റ് റിപ്പോർട്ടും അതിനുശേഷം നടന്ന നടപടികളിലുമെല്ലാം അസാധാരണത്വമുണ്ട്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ എന്തെല്ലാം പരിശോധിച്ചു, എന്ത് റിപ്പോർട്ട് നൽകി എന്നത് പ്രധാനമാണ്. അതുപോലെ പൊലീസിന്റെ കുറ്റപത്രം, കളക്ടറുടെ ഇടപെടൽ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്തന്റെ വിശദീകരണങ്ങൾ, എ.ഡി.എമ്മിന്റെ ഡ്രൈവറുടെ മൊഴി എല്ലാം പരിശോധനാവിഷയമാകണം. പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് പറയാൻ മാത്രം കുടുംബത്തിന് കാരണങ്ങൾ ഒരുപാടുണ്ട്. പിന്നെന്തിനാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്.

ഇൻക്വസ്റ്റ് റിപ്പോർട്ട്

മരിച്ചത് ഒരു സാധാരണക്കാരനല്ല. ഇതുപോലെ നിരവധിയായ ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും ഇൻക്വസ്റ്റ് നടത്തിയ ഉദ്യാഗസ്ഥനാണ് നവീൻബാബു. അത്തരമൊരു ഉദ്യോഗസ്ഥനാണ് കേവലം മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്ന് പറയുന്നത്. അത് വിശ്വാസ യോഗ്യമല്ല. ബന്ധുക്കളില്ലെങ്കിലും ഇൻക്വസ്റ്റ് നടത്താം. എന്നാൽ, അധികം താമസമില്ലാതെ ബന്ധുക്കളെത്തുമെങ്കിൽ അവരുടെ സാന്നിദ്ധ്യം വേണം.

നവീൻബാബുവിന്റെ ഭാര്യയാവട്ടെ ഇതുപോലെ നിരവധി ഇൻക്വസ്റ്റുകൾക്ക് സാക്ഷ്യം വഹിക്കുന്ന തഹസിൽദാറും. ഇവർ സ്ഥലത്തെത്തുമെന്ന് പറഞ്ഞാൽ തീർച്ചയായും കാത്തിരിക്കണം. എങ്കിലും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ അടിവസ്ത്രത്തിലെ രക്തക്കറ റിപ്പോർട്ട് ചെയ്തു. അവർ പുറത്തുവിട്ട ഇൻക്വസ്റ്റ് റിപ്പോർട്ടിലും അതുണ്ട്. പക്ഷേ, പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ റിപ്പോർട്ടിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും അന്വേഷണസംഘം കോടതിയിൽകൊടുത്ത റിപ്പോർട്ടിലുമൊന്നും രക്തക്കറയില്ല.


സ്വാഭാവികമായും തൂങ്ങിമരിച്ച ഒരാളുടെ ദേഹത്തിൽ രക്തക്കറകളുണ്ടാവാറുണ്ട്. അത് മൂക്കിൽ നിന്നോ വായിൽ നിന്നോ ഉണ്ടാവാം. അല്ലെങ്കിൽ ജനനേന്ദ്രിയം, മലദ്വാരം എന്നിവിടങ്ങളിൽ നിന്ന്. എത്രദിവസം കഴിഞ്ഞാലും അതിന്റെ ഉണങ്ങിയ പാടുകൾ ദേഹത്ത് അവശേഷിക്കും. അത് പരിശോധിച്ച റിപ്പോർട്ടുകൾ നിർബന്ധമായും ഉണ്ടാവണം.

കുടുംബത്തിന്റെ ആരോപണം

എങ്ങനെയാണ് കുടുംബത്തിന്റെ കൊലപാതക ആരോപണങ്ങൾ തള്ളിക്കളയാനാവുക. എ.ഡി.എം മരിച്ചത് 0.5 സെന്റീമീറ്റർ മാത്രമുള്ള ഒരു കയറിലാണ്. അദ്ദേഹത്തെപ്പോലൊരാൾ ആത്മഹത്യ ചെയ്യുകയാണെങ്കിൽ കേവലം അയയിൽ കെട്ടാൻ മാത്രം ഉപയോഗിക്കുന്ന ഒരു കയർ തിരഞ്ഞെടുക്കുമോ എന്നത് സംശയകരമാണ്. തലേദിവസം കുടുംബത്തെ വിളിച്ച് അടുത്ത ദിവസം രാവിലെ റെയിൽവേസ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുക, അവർ അവിടെ കാത്തിരിക്കുക തുടങ്ങിയവയെല്ലാം സംശയകരമാണ്. ഒരു ആത്മഹത്യാകുറിപ്പുപോലും എഴുതിവച്ചില്ലെന്നതും അങ്ങേയറ്റം ദുരൂഹം.

കളക്ടറുടെ മൊഴിയിലും സംശയം

ആദ്യ പതിനൊന്ന് ദിവസവും ഒരു എ.ഡി.എമ്മിന്റെ മരണം അന്വേഷിച്ചത് കേവലം ഒരു സി.ഐ ആണ്. കളക്ടറുടെ മൊഴിയെടുത്തതും അദ്ദേഹം. എ.ഡി.എമ്മിന്റെ ഫോൺ ഫോർമാറ്റ് ചെയ്താണ് അന്വേഷണ സംഘത്തിന് കിട്ടിയത്. കളക്ടർക്ക് ആരാണ് ഇത്തരമൊരു കേസിൽ ഫോൺ ഫോർമാറ്റ് ചെയ്യാൻ അവകാശം നൽകിയത്. പ്രശാന്തൻ എന്ന പെട്രോൾപമ്പ് അപേക്ഷകൻ ആരുടെ ബിനാമിയാണ്. കോഴിക്കോട് മെഡിക്കൽകോളജിൽ പോസ്റ്റുമോർട്ടം നടത്തണമെന്നാവശ്യപ്പെട്ടിട്ടും എന്തിനാണ് പരിയാരത്ത് സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രിയിൽതന്നെ അത് ചെയ്തത്? എല്ലാം കൂട്ടിവായിക്കുമ്പോൾ കുറ്റകരമായ അനാസ്ഥ നടന്നിട്ടുണ്ട്.