കോഴിക്കോട് : മലയാളത്തിന്റെ പ്രിയകഥാകാരി വത്സല ടീച്ചറുടെ പ്രസിദ്ധീകരിക്കപ്പെടാതെ പോയ ഒരു കവിത മൂന്ന് ലെെബ്രറികൾക്ക് പുതുജീവനായി. ടീച്ചറുടെ ഒസ്യത്ത് നടപ്പാക്കാൻ കുടുംബം തയ്യാറായതോടെ അനാഥമായ പുസ്തകങ്ങൾക്കും പുതിയ ഇടമായി. കുറച്ചുനാൾ മുമ്പാണ് എഴുത്തുകാരി പി.വത്സലയുടെ പുസ്തകശേഖരത്തിൽ നിന്ന് ഒരു കുറിപ്പ് വീട്ടുകാർക്കു കിട്ടിയത്. അന്നുവരെ ആരെയും കാണിക്കാതെ ടീച്ചർ സൂക്ഷിച്ച 'ഒസ്യത്ത്' എന്ന ആ കവിതയിൽ പറഞ്ഞതത്രയും താൻ ഏറെ സ്നേഹിച്ചിരുന്ന, പലയിടത്തുനിന്നായി ശേഖരിച്ച് നിധിപോലെ സൂക്ഷിച്ച പുസ്തകങ്ങളെക്കുറിച്ചാണ് . തന്റെ മരണശേഷം അവർ അനാഥരാകരുതെന്നും അത് വായനശാലയിലേക്ക് നൽകണമെന്നും ടീച്ചർ കവിതയിൽ കുറിച്ചിട്ടു. ടീച്ചറുടെ ആഗ്രഹം പൂർത്തിയാക്കാൻ കുടുംബമാണ് പുസ്തകങ്ങൾ നാട്ടിൽ തന്നെയുള്ള വായനശാലകളിലേക്ക് നൽകാൻ തീരുമാനിച്ചത്. ജീവിതത്തിന്റെ നെല്ലും പതിരും, കനലും വേനലും കാട്ടിതന്ന, പ്രിയ കഥാകാരി പി.വത്സലയുടെ പുസ്തക ശേഖരത്തിലെ രണ്ടായിരത്തിലധികം പുസ്തകങ്ങളാണ് ഇന്ന് കോഴിക്കോട് ജില്ലയിലെ മൂന്ന് ലെെബ്രറികളിലേക്കായി കെെമാറുന്നത്. ഗ്രാമീണ വായനശാല കക്കോടി, സി.സി മെമ്മോറിയൽ വായനശാല പാറോപ്പടി, ദർശനം വായനശാല കാളാണ്ടിത്താഴം എന്നീ ലെെബ്രറികളിൽ വത്സല ടീച്ചറുടെ പുസ്തകശേഖരവും ഇടം പിടിച്ചു. ഇന്നലെ വെള്ളിമാട് കുന്ന് എ.ആർ ക്യാമ്പ് റോഡിലെ ടീച്ചറുടെ വസതിയിൽ വത്സല ടീച്ചറുടെ ഭർത്താവ് അപ്പുക്കുട്ടി മാസ്റ്ററും മക്കളായ ഡോ. മിനിയും അരുൺ മാറോളിയും ചേർന്നാണ് പുസ്തകങ്ങൾ കെെമാറിയത്.
"ഇത്രയും പുസ്തകങ്ങൾ കേടുവരുന്നതിനുമുമ്പ് ഏതെങ്കിലും വായനശാലകളിലേക്ക് കെെമാറാനുള്ള ആലോചനയിലായിരുന്നു ഞങ്ങൾ. അപ്പോഴാണ് ടീച്ചറുടെ ഈ കവിത പുസ്തകക്കൂട്ടങ്ങളിൽ നിന്ന് കിട്ടിയത്. പുസ്തകങ്ങളെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിച്ചിരുന്ന എഴുത്തുകാരിക്ക് ഇതിൽപരം സന്തോഷം വേറെയുണ്ടാവില്ല. - എം. അപ്പുക്കുട്ടി മാസ്റ്റർ ( പി.വത്സലയുടെ ഭർത്താവ്)
ഒസ്യത്ത് കവിതയുടെ ഭാഗം
""ഒന്നോർക്കുക, നിങ്ങൾ എഴുത്തുകാർ
മരിക്കും മുൻപ് പ്രിയസന്തതികളായ
പുസ്തകങ്ങളെ , ഏതെങ്കിലും
അനാഥാലയങ്ങളാകും
വായനശാലകളിലേക്ക്
ദാനം ചെയ്തേക്കുക.
അല്ലെങ്കിൽ നിങ്ങളുടെ ഓമനകൾ
മരിക്കും മുമ്പ്, അവർ അനാഥരാകും,
പടിയടച്ചു പുറത്താക്കപ്പെടും""