image-
ബിരുദാനന്തര ബിരുദം നേടിയ സാക്ഷരതാ മിഷൻ തുല്യതാ പഠിതാവായിരുന്ന പത്മിനി നിടുളിയെ സാക്ഷരത മിഷിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു

കോഴിക്കോട്: പല കാരണങ്ങളാൽ പഠനം നിന്നുപോയെങ്കിലും സ്വപ്നങ്ങളെ 54 -ാം വയസിൽ കയ്യെത്തി പിടിച്ചിരിക്കുകയാണ് കൊയിലാണ്ടി എടക്കുളം സ്വദേശിയും ഖാദി തൊഴിലാളിയുമായ പത്മിനി നിടുളി. സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിലൂടെ പഠനം പൂര്‍ത്തിയാക്കി ബിരുദവും ഇപ്പോൾ,ബിരുദാനന്തര ബിരുദവും നേടി.

കോഴ്‌സിന്റെ രണ്ടാം ബാച്ചിലെ പഠിതാവായിരുന്നു പത്മിനി. തുല്യത പരീക്ഷയില്‍ 1200 - ല്‍ 1002 മാര്‍ക്ക് നേടിയാണ് കോഴ്‌സ് പാസായത്. ശേഷം പൊളിറ്റിക്കല്‍ സയന്‍സില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം ക്ലാസോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന തന്നെപ്പോലെയുള്ളവര്‍ക്ക് സാക്ഷരത മിഷന്റെ തുല്യത കോഴ്‌സുകള്‍ പുതിയ വഴിയാണ് തുറന്നു നല്‍കുന്നതെന്നാണ് പത്മിനി പറയുന്നത്. നിലവില്‍ ത്രിവത്സര എല്‍.എല്‍.ബി പ്രവേശനം നേടാനുള്ള പരിശ്രമത്തിലാണ്.

സാക്ഷരത മിഷന്റെ നേതൃത്വത്തിൽ പത്മിനിയെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. നിഷ പുത്തന്‍ പുരയില്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എം വിമല, വിനു സി കുഞ്ഞപ്പന്‍, സി.പി അബ്ദുള്‍ കരീം, ബൈജു ജോസ്, പി.വി ശാസ്ത പ്രസാദ്, പി.ആര്‍ ബിന്ദു എന്നിവർ പ്രസംഗിച്ചു. തുല്യത സെന്റർ കോ ഓർഡിനേറ്റർ എം ദീപയെ അനുമോദിച്ചു.