കോഴിക്കോട്: സന്തോഷത്തിന്റെ പുതുവർഷത്തിലേക്ക് നാടും നഗരവും നാളെ മിഴി തുടക്കും. ഒത്തുചേർന്ന് സന്തോഷം പങ്കിടാനും ഒരുമയുടെ സന്ദേശം കൈമാറാനും നാടാകെ ഒരുങ്ങിക്കഴിഞ്ഞു. പുതുവർഷത്തെ വരവേൽക്കാൻ ദീപമൊരുക്കി കാത്തിരിക്കുന്ന നഗരം കാണാൻ ആളുകൾ ഒഴുകിയെത്തുന്നതിനാൽ കുറച്ചുദിവസമായി വലിയ തിരക്ക് അനുഭവപ്പെടുകയാണ്. മാനാഞ്ചിറ മെെതാനവും ബീച്ചും മിഠായിത്തെരുവും സരോവരവും മാളുകളുമെല്ലാം ആളുകളെ കൊണ്ട് നിറഞ്ഞു. ക്രിസ്മസ് അവധി കഴിഞ്ഞ് സ്കൂളുകളും കോളേജുകളും തുറക്കുന്നതിന്റെ തലേ ദിവസമായ ഞായറാഴ്ച അസാധാരണ ജനത്തിരക്കാണ് നഗരത്തിലുണ്ടായത്. മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തെ രണ്ട് ദിവസം മാനാഞ്ചിറയിൽ ദീപാലങ്കാരം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും ദീപം തെളിഞ്ഞതോടെ തിരക്കും കൂടി. പാവമണി റോഡ്, സ്പോർട്സ് കൗൺസിൽ ഹാൾ റോഡ്, ടൗൺ ഹാൾ റോഡ് എന്നിവിടങ്ങളിലെല്ലാം മാനാഞ്ചിറയിൽ വന്നവരുടെ വാഹനങ്ങൾ നിറഞ്ഞു. വാഹനങ്ങൾ തിരിച്ചുവിടാനും മറ്റുമായി പൊലീസുകാർക്കൊപ്പം നാട്ടുകാരും പല ജംഗ്ഷനുകളിലും പാടുപെടുന്ന കാഴ്ചയായിരുന്നു. കാൽനട യാത്രക്കാരും ബുദ്ധിമുട്ടി.
മാങ്കാവ് റൂട്ട്, കണ്ണൂർ-കൊയിലാണ്ടി റോഡ്, ബൈപാസ്, തൊണ്ടയാട്, പന്തീരങ്കാവ് ,വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, മാങ്കാവ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പാർക്ക് ചെയ്യാനിടമില്ലാത്തതിനാൽ പ്രധാന റോഡുകളുടെയും ഇടറോഡുകളുടെയും അരികുകൾ വാഹനങ്ങൾ കീഴടക്കി. നഗരം കടന്നുകിട്ടാനും നഗരത്തിലേക്ക് പ്രവേശിക്കാനും മണിക്കൂറുകൾ കാത്ത് നിൽക്കേണ്ട സ്ഥിതിയായിരുന്നു യാത്രക്കാർക്ക്. വെെകിട്ടും രാവിലെയും ഓരോ ട്രാഫിക് സിഗ്നലിലും ബസുകളടക്കം നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടന്നത്. കുരുക്കിൽപ്പെട്ട് സമയത്തിനെത്താനാവാതെ സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കിയത് യാത്രക്കാരെ വലച്ചു.
വിനോദ സഞ്ചാര കേന്ദ്രങ്ങളും റെഡി
പുതുവർഷത്തെ വരവേൽക്കാൻ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. പലയിടങ്ങളിലും സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഡി.ടി.പിസിയുടെ കീഴിലുള്ള ബീച്ച്, സരോവരം ബയോ പാർക്ക്, മാനാഞ്ചിറ, ബേപ്പൂർ,താമരശ്ശേരി ചുരം, പൂക്കാട്, വടകര സാന്റ് ബാങ്ക്സ്, കാപ്പാട് ബീച്ച്, വനം, ജലസേചന, വൈദ്യുതി വകുപ്പ് എന്നിവയുടെ കീഴിലുള്ള കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ ഒഴുകിയെത്തുകയാണ്. ദീപാലംകൃതമായ തോണിക്കടവിലേക്ക് സഞ്ചാരികളുടെ വൻ തിരക്കാണ്.
ആഘോഷിച്ചോളൂ...അതിരുവിടാതെ
കോഴിക്കോട്: പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന സുരക്ഷയൊരുക്കി പൊലീസ്. രാത്രിയിൽ ഇടറോഡുകളിലടക്കം പൊലീസ് സാന്നിദ്ധ്യമുണ്ടാകും. ജനുവരി ഒന്ന് പുലർച്ചെ ഒന്നു വരെ വരെ മാത്രമാണ് ആഘോഷങ്ങൾക്ക് അനുമതി. പുതുവത്സര ആഘോഷം നടക്കുന്ന കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, വരക്കൽ ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമൂട്ട്, മാളുകൾ, ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട് മെന്റുകൾ , ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പൊലീസിന്റെ ശക്തമായ നിരീക്ഷണമുണ്ടാകും. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനയുണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മഫ്റ്റി പൊലീസിനെയും വനിതാ പൊലീസുകാരെയും നിയോഗിക്കും. പുതുവത്സരാഘോഷം നടത്തുന്ന സംഘടനകളും സംഘാടകരും ന് മുൻകൂർ അനുമതി വാങ്ങണം.