 
കോഴിക്കോട്: നാട്ടുകാരുടെ അണമുറിയാത്ത പ്രതിഷേധത്തിനൊടുവിൽ താത്കാലികമായി മണ്ണെടുപ്പ് നിർത്തിയെങ്കിലും ആശങ്കയൊഴിയാതെ ചേളന്നൂർ പോഴിക്കാവ് കുന്നിന് സമീപത്തെ പ്രദേശവാസികൾ. ജിയോളജി വകുപ്പ് നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയായിരുന്നു പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പ് . അമ്പതോളം വീടുകളാണ് കുന്നിന് സമീപത്തായി സ്ഥിതി ചെയ്യുന്നത്. മണ്ണെടുപ്പ് തുടങ്ങിയതോടെ രൂക്ഷമായ ജലക്ഷാമമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ചെറിയ മഴ പെയ്താലും പ്രദേശത്തെ വീടുകളിൽ ചെളിയും വെള്ളവും നിറയുന്ന അവസ്ഥ. വലിയ അളവിൽ കുന്ന് തുരന്ന് മണ്ണ് എടുത്തതിനാൽ വലിയൊരു ദുരന്തം മുന്നിൽ കാണുകയാണ് നാട്ടുകാർ. പ്രദേശത്ത് പൊടിശല്യവും രൂക്ഷമാണെന്ന് ഇവർ പറയുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി 2024 മേയ് മുതലാണ് ഇവിടെ കുന്നിടിച്ച് മണ്ണെടുക്കൽ തുടങ്ങിയത്. മഴക്കാലമായതോടെ നിർത്തിവെച്ച മണ്ണെടുപ്പ് സെപ്തംബറോടെ പുനരാരംഭിച്ചു. ഇവിടുത്തെ റോഡിലൂടെ 10 ടണ്ണിൽ കൂടുതൽ ഭാരം കയറ്റി വാഹനങ്ങൾ പോകരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇതും പാലിക്കാറില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കഴിഞ്ഞദിവസം പ്രദേശത്ത് ജിയോളജിപ്പ് വകുപ്പ് ഉദ്യോഗസ്ഥരുടെയും തഹസിൽദാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇവർ ജില്ലാ കളക്ടർക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർനടപടി. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞി ദിവസം പ്രതിഷേധ റാലിയും പന്തംകൊളുത്തി പ്രകടനവും നടത്തി. യു.ഡി.എഫ് നേതാക്കൾ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഞായറാഴ്ച പ്രദേശത്ത് മണ്ണെടുക്കാനെത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞത് പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റത്തിന് കാരണമായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചത് വിവാദമായിരുന്നു.
'' ചേളന്നൂരിനെ മറ്രൊരു ചൂരൽമലയാക്കാൻ അനുവദിക്കില്ല. ഒരു പ്രദേശത്തെ ഇല്ലാതാക്കുന്ന മണ്ണെടുപ്പ് പുനരാരംഭിക്കാൻ അനുവദിക്കില്ല. ഇതിനായി ചേളന്നൂർ നിവാസികളെയാകെ അണിനിരത്തി സമരം നടത്തും.
- ഗൗരി പുതിയോത്ത് ( വെെസ് പ്രസിഡന്റ്, ചേളന്നൂർ ഗ്രാമപഞ്ചായത്ത് )
""പൊലീസിന്റെയും റവന്യൂ വകുപ്പിന്റെയും ഒത്താശയോടെയാണ് മണ്ണെടുപ്പ് നടത്തുന്നത്. മുൻ എ.ഡി.എം ടി. ജനിൽകുമാർ മണ്ണെടുക്കുന്ന വാഗാഡ് കമ്പനിയുടെ പ്രതിനിധിയായി പരിശോധന സമയത്ത് എത്തിയിരുന്നു. ഇത് റിപ്പോർട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്ന് സംശയമുണ്ട്.
- പ്രദീപ് കുമാർ ( സമര സമിതി കോ-ഓർഡിനേറ്റർ )
ജിയോളജി വകുപ്പിന്റെ
നിർദ്ദേശങ്ങൾ
1 തട്ടുതട്ടായി തിരിച്ച് മാത്രം മണ്ണെടുപ്പ് നടത്തണം
2. മണ്ണെടുക്കുന്ന സ്ഥലങ്ങളിൽ ഫില്ലറുകൾ വാർത്ത് കുന്നിന്റെ ഭാഗങ്ങളെ സംരക്ഷിക്കണം
3. പ്രദേശത്തെ റോഡിലൂടെ പത്ത് ടണ്ണിലധികം ഭാരവുമായി വാഹനങ്ങൾ ഓടിക്കരുത്.
നാട്ടുകാരുടെ ആവശ്യം
1. ജിയോളജി വകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച് മാത്രം മണ്ണെടുപ്പ് നടത്തണം
2. ജില്ലാ കളക്ടർ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തണം