
കോട്ടയം: കൃത്രിമ നിറക്കൂട്ടുകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധനവും ഉപയോഗിക്കുന്നവർക്കെതിരെ വൻ പിഴയും ഏർപ്പെടുത്തിയെങ്കിലും കടകളിൽ പരിശോധന കൃത്യമായി നടക്കാത്തതിനാൽ ഉപയോഗത്തിൽ ഒരുകുറവുമില്ലെന്ന് ആക്ഷേപം. ടാർട്രാസൈൻ, സൺസെറ്റ് യെല്ലോ, അമരന്ത്, അല്ലുറ റെഡ്, ക്വിനോലിൻ യെല്ലോ, ബ്രില്ല്യന്റ് ബ്ലൂ, ഇൻഡിഗോ കാർമൈൻ എന്നിവയാണ് സാധാരണ ഭക്ഷണങ്ങളിൽ ചേർക്കുന്ന നിറങ്ങൾ. ഇവ അനുവദനീയമായ അളവിൽ കൂടുതലുപയോഗിക്കുമ്പോഴാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്.
കൃത്രിമ നിറങ്ങളടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണുണ്ടാക്കുന്നത്. കുട്ടികളിൽ സ്വഭാവവൈകല്യങ്ങൾ, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും ആസ്മയ്ക്കും കാൻസറിനും കാരണമാകും
ബേക്കറികളിൽ ഏറെ വിൽക്കപ്പെടുന്ന ഭക്ഷ്യവസ്‌തുവായ മിക്സ്‌ചറിൽ അനുവദനീയമല്ലാത്ത നിറം ചേർക്കൽ വ്യാപകമായതിനെതുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ടാട്രസിൻ മിക്സ്ചറുകളിൽ മിക്ക ബേക്കറികളിലും ഉപയോഗിക്കുന്നതായി കണ്ടെത്തി. മിക്സ്‌ചറുകളിൽ മഞ്ഞനിറത്തിനായാണ് ഇത് ഉപയോഗിക്കുന്നത്.
88 ശതമാനം സാമ്പിളിലും പ്രശ്നം
88 ശതമാനം ഭക്ഷണ സാമ്പിളിലും അനുവദനീയമായ അളവിലും കൂടുതൽ സിന്തറ്റിക് നിറങ്ങൾ അടങ്ങിയതായാണ് ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പഠനത്തിൽകണ്ടെത്തൽ. ഇന്ത്യയിൽ എട്ട് കൃത്രിമനിറങ്ങളാണ് ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളത്. നിറക്കൂടുതലിനൊപ്പം രുചിക്കായി മറ്റു രാസവസ്തുക്കളും ചേർന്നതായാണ് കണ്ടെത്തൽ
നിറങ്ങൾ വ്യാപകമായി ചേർക്കുന്ന ഭക്ഷണങ്ങൾ
ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ബേക്കറി ഉല്പന്നങ്ങളായ ചിപ്സ്, റസ്ക്, ബേബി റസ്ക്. മിക്ചറിൽ ടാർട്രസിൻ, കാർമോയിസിൻ പോലുള്ള ഭക്ഷണങ്ങളിലും കൃത്രിമ നിറങ്ങൾ വ്യാപകമായാണ് ചേർക്കുന്നത്. ലഡു, ജിലേബി പോലുളളവയിൽ 10 കിലോയിൽ ഒരു ഗ്രാം കൃത്രിമ നിറം മാത്രം ചേർക്കാനാണ് അനുവാദം. നിറത്തിന്റെ കുറവ് കച്ചവടം കുറക്കുക്കുമെന്നതിനാൽ വ്യാപാര സ്ഥാപനങ്ങളും വ്യാപകമായാണ് നിറങ്ങൾ ചേർക്കുന്നത്.