rubber

പൊൻകുന്നം : മഴ,​ വിലിയിടിവ്,​ ചെടികളിലെ രോഗബാധ....ചെലവ് കാശ് പോലും കിട്ടാത്ത അവസ്ഥ. മലയോരകർഷകർക്ക് പറയാനുള്ളത് കണ്ണീരിന്റെ കഥമാത്രമാണ്. റബർ, തെങ്ങ്, കമുക് തുടങ്ങിയ നാണ്യവിള കൃഷികൾ ചെയ്യുന്നവർക്കാണ് ഏറെ ദുരിതം. റബർ നഷ്ടക്കച്ചവടമായതോടെ പലരും ടാപ്പിംഗ് നിറുത്തി. ചിലർ മരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. കടം കയറി വശംകെട്ടവർ തോട്ടം വിൽക്കാൻ തയ്യാറാണെങ്കിലും അവിടെയും രക്ഷയില്ലാത്ത അവസ്ഥ. ചെറുകിട തോട്ടങ്ങൾ ഒന്നായിട്ടോ പ്ലോട്ടുകളായോ ആണ് കച്ചവടം ചെയ്യുന്നത്. ഇപ്പോഴത്തെ നിയമവ്യവസ്ഥകൾ പ്രകാരം ഭൂമി പ്ലോട്ട് തിരിച്ച് വിൽക്കാൻ പറ്റുന്നില്ല. ഒന്നേകാൽ ഏക്കറിൽ കൂടുതലായ ഭൂമി പ്ലോട്ട് തിരിച്ച് വിൽക്കണമെങ്കിൽ പഞ്ചായത്തിൽ നിന്ന് പ്ലോട്ട് ഡെവലപ്പ്‌മെന്റ് പെർമിറ്റ് എടുക്കണം. ഇതിന് ഓരോ പ്ലോട്ടിലേക്കും 16 അടി വീതിയിൽ റോഡ് വേണം. കൂടാതെ ഇതിനുള്ളിൽ 16 സെന്റ് സ്ഥലം കളിക്കളമായി മാറ്റിയിടണം. ഇത്രയും ചെയ്താൽ ബാക്കി വിൽക്കാൻ അധികം സ്ഥലമുണ്ടാകില്ല. മൂന്നും നാലും ആളുകൾ ചേർന്നാണ് മിക്കവാറും ഭൂമി വാങ്ങുന്നത്. ലക്ഷങ്ങളും കോടികളും മുടക്കി ഭൂമിവാങ്ങി പ്ലോട്ടുകളാക്കിയാൽ അത് വിറ്റുതീരാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടിവരും.

തെങ്ങുകളുടെ നീരൂറ്റി ചെല്ലി
തെങ്ങുകളിൽ ചെല്ലി ആക്രമണം രൂക്ഷമായി. തെങ്ങിൻ തൈകൾ കായ്ഫലമാകുന്ന പാകമാകുമ്പോഴേയ്ക്കും ശല്യം തുടരും. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന അത്യുത്പാദന ശേഷിയുള്ള തൈകളാണ് ഭൂരിഭാഗവും. ആദ്യകാലങ്ങളിൽ കൂമ്പിൽ മാത്രമാണ് ശല്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ചുവടുവശത്തും വ്യാപകമായി. പ്രത്യക്ഷത്തിൽ കാണാൻ കർഷകർക്ക് സാധിക്കുന്നുമില്ല. സങ്കരയിനമായ കുള്ളൻ തൈകളാണ് കൂടുതൽ കർഷകരും നട്ടുപിടിപ്പിച്ചത്. ഇവയിലാണ് ശല്യം രൂക്ഷം. ചെല്ലിശല്യം മാറുന്നതിനായി നിരവധി മരുന്നുകൾ കർഷകർ പ്രയോഗിക്കുന്നതല്ലാതെ ഫലമില്ല. ചുരുങ്ങിയ ദിവസം കൊണ്ടു ഏക്കറുകണക്കിനു വിസ്തൃതിയുള്ള തോട്ടങ്ങളിലെ തെങ്ങുകളെല്ലാം ആക്രമണത്തിന് ഇരയാകുകയാണ്.

അടയ്ക്കയ്ക്ക് മഞ്ഞളിപ്പുരോഗം

മഞ്ഞളിപ്പു രോഗം ബാധിച്ച കമുകുകളിൽ നിന്ന് അടയ്ക്ക കൊഴിയുകയാണ്. ന്യായമായ വിലയുള്ളതിനാൽ വളരെ പ്രതീക്ഷയോടെ വിളവെടുപ്പിന് കാത്തിരുന്ന കർഷകർക്ക് തിരിച്ചടിയാണ് രോഗവ്യാപനം. കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രതിരോധ മരുന്നു തളിക്കാനാകുന്നുമില്ല. ഇക്കുറി മലയോരത്ത് ഉത്പാദനം കുറഞ്ഞു. മാഹാളി ഉൾപ്പെടെയുള്ള രോഗബാധയും കാണപ്പെടുന്നുണ്ട്. മലയോര മേഖലകളിൽ റബർ തോട്ടം വെട്ടിയ സ്ഥലങ്ങളിൽ ആളുകൾ കമുക് കൃഷി തുടങ്ങിയവർ നിരവധിയാണ്.

''ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ കുറഞ്ഞത് 200 രൂപ ചെലവാകും. ടാപ്പിംഗ് നടത്താതിരുന്നാൽ വെട്ടുകൂലിയെങ്കിലും ലാഭിക്കാം. വില തകർച്ച ഇങ്ങനെ തുടർന്നാൽ കൃഷി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ.

-തോമസ് സെബാസ്റ്റ്യൻ, കർഷകൻ

റബർ വില

ആർ.എസ്.എസ് 4 : 183
ആർ.എസ്.എസ് 5 : 179
തരംതിരിക്കാത്തത് : 169
ഒട്ടുപാൽ : 117