
കോട്ടയം : കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നിമാംസ വിതരണവും, വില്പനയും, പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു. മറ്റു പ്രദേശങ്ങളിലേക്ക് ഇവ കൊണ്ടുപോകുന്നതിനും, മറ്റിടങ്ങളിൽനിന്ന് കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. രോഗം സ്ഥിരീകരിച്ച ഫാമിലെയും, ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പന്നികളെയും കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം കൊന്ന് സംസ്കരിക്കും. ഇതിന് ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.
മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളാണ് നിരീക്ഷണ മേഖല.
മനുഷ്യരിലേക്ക് പടരില്ല
ആഫ്രിക്കൻ പന്നിപ്പനി എച്ച് 1 എൻ 1 പന്നിപ്പനിയിൽ നിന്ന് വ്യത്യസ്തമാണ്. മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പടരില്ല. വാക്സിനോ മറ്റു പ്രതിരോധ മരുന്നോ ഇല്ലാത്തതിനാൽ രോഗം ബാധിച്ചയിടങ്ങളിൽ പന്നികൾ കൂട്ടത്തോടെ ചാകും.