
കോട്ടയം : മാരക മയക്കുമരുന്നും, കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. രാമപുരം പൈക്കാട്ട് ക്രിസ്റ്റിൻ (22), ക്രിമിനൽ കേസുകളിൽ പ്രതിയായ രാമപുരം പുലിയനാട്ട് അലക്‌സ് (24) എന്നിവരൊണ് പാലാ എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ദിനേശിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പാലാ - ഏറ്റുമാനൂർ ബൈപ്പാസ് റോഡിലാണ് സംഭവം. രാത്രികാല പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. പരിശോധനയിൽ മാരക മയക്കുമരുന്നായ 0.7.5 ഗ്രാം മെത്തഫിറ്റാമൈൻ അടങ്ങിയ പ്ലാസ്റ്റിക് പായ്ക്കറ്റ് കണ്ടെടുത്തു. രാത്രി 12 ഓടെ നടന്ന മറ്റൊരു റെയ്ഡിലാണ് മോഷണക്കേസിൽ ഉൾപ്പെടെ പ്രതിയായ പുലിയനാട്ട് അലക്‌സിനെ കഞ്ചാവുമായി പിടിച്ചത്. പ്രിവന്റീവ് ഓഫീസർമാരായ രതീഷ് കുമാർ, തൻസീർ, അഖിൽ പവിത്രൻ, സിവിൽ എക്‌സൈസ് ഓഫീസർ ജയദേവൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.ടി പ്രിയ, എക്‌സൈസ് ഡ്രൈവർ സുരേഷ് ബാബു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.