k

പാലാ : ക്രിസ്‌മസ് - പുതുവത്സര സീസണിൽ തന്നെ വേണോ യാത്രക്കാരോട് ഈ കൊടുംചതി. അതും പത്തുവർഷം മുടങ്ങാതെ സർവീസ് നടത്തിയിരുന്ന ബസ്. പാലാ -കൊന്നക്കാട് ദീർഘദൂര സർവീസിന് മരണമണിയടിച്ച കെ.എസ്.ആർ.ടി.സി നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. പാലാ ഡിപ്പോയുടെ കീശയിൽ ഏറെ വരുമാനം എത്തിച്ചിരുന്ന സർവീസാണ് നാളെ മുതൽ അവസാനിപ്പിക്കുന്നത്. റിസർവേഷൻ ചാർട്ടിൽ നിന്ന് ഈ ഷെഡ്യൂൾ ഒഴിവാക്കി. ചീഫ് ഓഫീസിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ട്രെയിനിൽ പോലും ടിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി വക ഇരുട്ടടി. അടുത്ത കാലത്തായി അഞ്ച് ദീർഘദൂര സർവീസുകളാണ് വിവിധ കാരണം പറഞ്ഞ് പാലായിൽ നിന്ന് നിറുത്തലാക്കിയത്. പാലാ ചെറുപുഴ, പാലാ മാനന്തവാടി, പാലാ അമ്പായത്തോട്, പാലാ പഞ്ചിക്കൽ, പാലാ പെരിക്കല്ലൂർ സർവീസുകൾ. നിരവധി പരീക്ഷാ പരിശീലന കേന്ദ്രങ്ങളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളുമുള്ള പാലാ മേഖലയിൽ ദീർഘദൂരയാത്രാ ആവശ്യം സാദ്ധ്യമാക്കുന്നതിൽ ഡിപ്പോ അധികൃതർ തികഞ്ഞ നിസംഗതയാണ് പുലർത്തുന്നതെന്നാണ് ആക്ഷേപം. ചെയിൻ സർവീസുകളിലും ട്രിപ്പ് മുടക്കം പതിവാണ്.

ഒരുകാലത്ത് റെക്കാഡ് കളക്ഷൻ

സൗത്ത് സോണിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഡിപ്പോയ്ക്കുള്ള അവാർഡ് നിരവധിത്തവണ പാലായ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ അടുത്തകാലത്ത് 104 ബസുകളിൽ നിന്ന് 70 ബസുകളിലേയ്ക്ക് കൂപ്പുകുത്തി. അനുവദിച്ച സർവീസുകൾ പോലും തുടങ്ങാൻ താത്പര്യം കാണിക്കുന്നില്ല. മറ്റ് ദീർഘദൂര സർവീസുകളും അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. മറ്റ് ഡിപ്പോകളിൽ നിന്ന് അടുത്തകാലത്ത് പാലാ വഴി ആരംഭിച്ച ദീർഘദൂര സർവീസുകൾ ഭൂരിഭാഗവും സമയ ക്ലിപ്തതയും പാലിക്കുന്നില്ല. ഏഴാച്ചേരി വഴിയുള്ള രാമപുരം ബസ് ഉൾപ്പെടെ ഗ്രാമീണ സർവീസുകളും സ്റ്റേ സർവീസുകളും നിറുത്തിയിട്ട് വർഷങ്ങളായി. മാണി സി. കാപ്പൻ എം.എൽ.എ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയകലെയാണ്.

തുടർച്ചയായി ഒന്നൊന്നായി ജനപ്രിയ ദീർഘദൂര സർവീസുകൾ നിറുത്തലാക്കി കൊണ്ടിരിക്കുമ്പോഴും പാലാ ഡിപ്പോയ്ക്ക് വേണ്ടി ചോദിക്കാനും പറയാനും ചുമതലപ്പെട്ടവർ ഇല്ലാത്ത സ്ഥിതിയാണ്. മുടക്കിയ സർവീസുകൾ പുന:രാരംഭിക്കാൻ നടപടി ഉണ്ടാവണമെന്ന് മാനേജിംഗ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

ജയ്‌സൺ മാന്തോട്ടം, പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ