ksr

പാലാ : പ്രവർത്തന മികവിലും, വരുമാന കളക്ഷനിലും മുന്നിട്ട് നിന്നിരുന്ന കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്ന് സൂപ്പർ ക്ലാസ് - ചെയിൻ സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു.

പുതിയ സർവീസുകൾ നേടിയെടുക്കാനോ, പുതിയ ബസുകൾകൊണ്ടുവരാനോ ഡിപ്പോ അധികൃതർ ബോധപൂർവം ശ്രമിക്കുന്നില്ലെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. വൻകിട കോൺട്രാക്ട് ക്യാര്യേജ് ഓപ്പറേറ്റർമാരുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഉത്സവ സീസണിൽ ദീർഘദൂര സർവീസുകൾ പിൻവലിച്ച നടപടി.
പാലായിലെ വിവിധ ഉന്നത പഠന പരിശീലന കേന്ദ്രങ്ങളിൽ പഠിക്കുന്ന പതിനായിരക്കണക്കായ വിദ്യാർത്ഥികളുടെ പാലായിലേക്ക് നേരിട്ടുള്ള സുരക്ഷിത യാത്രാ സൗകര്യങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. സർവീസ് ഉടൻ പുന:രാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് തോമസുകുട്ടി വരിക്കയിൽ പറഞ്ഞു. സുനിൽ പയ്യപ്പള്ളി, മനു തെക്കേൽ, സിജോ പ്ലാത്തോട്ടം, ടോബി തൈപ്പറമ്പിൽ, ജെയിംസ് പൂവത്തൊലി, അവിരാച്ചൻ ചൊവ്വാറ്റു കുന്നേൽ, സച്ചിൻ കളരിക്കൽ,ബിനു പുലിയൂറുമ്പിൽ, ബിനേഷ് പാറാംതോട് എന്നിവർ പ്രസംഗിച്ചു.