ha

കോട്ടയം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടം പൂർത്തീകരിക്കുന്ന ഇന്ന് ജില്ലയിലെ 1027 വിദ്യാലയങ്ങളും,​ 87 കലാലയങ്ങളും ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. ഹരിതകേരളം മിഷൻ തയ്യാറാക്കിയ ചോദ്യാവലി പ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ എ ,​ എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഹരിതമായി പ്രഖ്യാപിക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 25 ശതമാനം വിനോദസഞ്ചാര,​ തീർത്ഥാടന കേന്ദ്രങ്ങളും ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. നീണ്ടൂർ ജെ.എസ് ഫാം, അതിരമ്പുഴ വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം സെന്റ് അൽഫോൻസാ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി സെന്റ് ജോർജ് പള്ളി, കുമരകം പക്ഷി സങ്കേത കേന്ദ്രം, വൈക്കം നഗരസഭാ ബീച്ച് എന്നിവിടങ്ങളാണ് ഹരിത കേന്ദ്രങ്ങളാകുന്നത്. ഒന്നാംഘട്ടത്തിൽ ഇല്ലിക്കൽക്കല്ല്, മണർകാട് നാലുമണിക്കാറ്റ്, കടുത്തുരുത്തി മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് എന്നിവ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.

മൂന്നാംഘട്ടത്തിൽ മുഴുവൻ സർക്കാർ ഓഫീസുകളും

മൂന്നാംഘട്ടത്തിൽ 50 ശതമാനം അയൽക്കൂട്ടങ്ങളും, 50 ശതമാനം ടൂറിസം കേന്ദ്രങ്ങളും, 100 ശതമാനം സർക്കാർ ഓഫീസുകളും, ടൗണുകളും ഹരിതമായി പ്രഖ്യാപിക്കും. നാലാം ഘട്ടത്തിൽ അയൽക്കൂട്ടങ്ങളെ ഹരിമായി പ്രഖ്യാപിക്കും. അഞ്ചാംഘട്ടത്തിൽ ജില്ലയിലെ മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളും ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കും.

ലക്ഷ്യമിടുന്നത്

100 ശതമാനം ജൈവമാലിന്യ ശേഖരണം, കൈമാറൽ, ജൈവമാലിന്യ സംസ്കരണം, മാലിന്യ സംസ്‌കരണത്തിലെ ഗ്യാപ്പുകൾ പരിഹരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പയിൻ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് ജില്ല മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം.