
അച്ഛൻ എനിക്ക് അഭിമാനമാണ്. നിറഞ്ഞ സ്നേഹമാണ്. മലയാളികൾക്ക് എം.ടി.വാസുദേവൻ നായരെ ഞാൻ പരിചയപ്പെടുത്തേണ്ടതില്ല. മലയാള ഭാഷയ്ക്ക് അച്ഛൻ എത്രമാത്രം പ്രിയപ്പെട്ടതാണെന്നും പറയേണ്ടതില്ല. അച്ഛനെക്കുറിച്ച് എഴുതാൻ എനിക്കു കഴിയില്ല. എന്റെ ചില 
അനുഭവങ്ങൾ , അല്ലെങ്കിൽ നിരീക്ഷണങ്ങളോ ചിന്തകളോ ആണ് ഈ കുറിപ്പിലുള്ളത് .
സാധാരണ കുട്ടികളുടെ പോലെയുള്ള കുട്ടിക്കാലം ആയിരുന്നില്ല എന്റേത്. അച്ഛനും അമ്മയും തിരക്കുള്ളവർ.അച്ഛൻ പലപ്പോഴും യാത്രകളിലായിരിക്കും. ഓരോ യാത്രകൾ കഴിഞ്ഞു വരുമ്പോഴും സമ്മാനങ്ങൾ കൊണ്ടുവരും. എല്ലാം പുസ്തകങ്ങളായിരിക്കും. അമർചിത്രകഥ, നാടോടിക്കഥകൾ, ജാതക കഥകൾ അങ്ങനെ ഒരുപാട് പുസ്തകങ്ങൾ വാങ്ങിത്തന്നിട്ടുണ്ട്. പിന്നീട് വീട്ടിൽ വി.സി.ആർ വാങ്ങിയപ്പോൾ വീഡിയോ കാസെറ്റുകളും വാങ്ങിക്കൊണ്ടു വരുമായിരുന്നു. ലോക ക്ളാസിക് ചലച്ചിത്രങ്ങളുടെ കാസെറ്റുകളായിരുന്നു അവയെല്ലാം. കൗതുകത്തോടെയാണ് ഞാനാ ചിത്രങ്ങൾ കണ്ടത്. അച്ഛൻ വാങ്ങിത്തന്ന സമ്മാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് തരംതിരിക്കാനാവില്ല. എല്ലാം പ്രിയപ്പെട്ടവയാണ്.
വീട്ടിലെ കാര്യങ്ങൾ അച്ഛൻ ശ്രദ്ധിക്കുമെന്ന് പറയാനാവില്ല. അച്ഛന് അതിലൊന്നും വലിയ
പിടിപാടില്ല. വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കാൻ അമ്മയും അമ്മാവൻമാരുമുണ്ട്. എന്നാൽ കുടുംബത്തിൽ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ അച്ഛൻ അകമഴിഞ്ഞ് സഹായിക്കും. അതിൽ മടി കാണിക്കില്ല. അച്ഛൻ പൊതുവെ സംസാരം കുറവാണ്. അപൂർവമായേ ദേഷ്യം വരൂ. മകൾ എന്ന നിലയിൽ എന്നോട്  അധികം ദേഷ്യപ്പെട്ടിട്ടില്ല. അതിനുള്ള അവസരവും ഞാൻ ഉണ്ടാക്കിയിട്ടില്ല. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്ന പ്രകൃതമാണ് അച്ഛന്റേത്. വ്യക്തമായ നിലപാടുകളുണ്ട്.
യാത്രകളിൽ സമയവും സൗകര്യവും ഒത്തുവരുമ്പോഴെല്ലാം അച്ഛൻ ഒപ്പം കൂട്ടാറുണ്ട്. വേനലവധിക്കാണ് പണ്ടൊക്കെയുള്ള യാത്ര. മദിരാശിയിലേക്കായിരുന്നു പോവാറ്. അവിടെ അമ്മയുടെ നൃത്ത പഠനവും അച്ഛന്റെ എഴുത്തും രണ്ടും നടക്കും. ആദ്യമായി ഒരുമിച്ച് വിദേശത്ത് പോയത് സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് 1988 ലായിരുന്നു. പിന്നീട് ഒരുപാട് യാത്രകൾ ഇന്ത്യയ്ക്കകത്തും പുറത്തും പോയി. ഞങ്ങൾ രണ്ടുപേരും യാത്ര ഇഷ്ടപ്പെടുന്നവരാണ്. അച്ഛന് ഏറ്റവും ഇഷ്ടം കൂടല്ലൂരാണോ, കോഴിക്കോട് ആണോയെന്നു ചോദിച്ചാൽ ഉത്തരം പറയാൻ എനിക്കറിയില്ല. എന്നാൽ എവിടെ പോയാലും കോഴിക്കോട് തിരിച്ചെത്തിയാൽ ഒരു ആശ്വാസം കിട്ടുന്നതായി തോന്നിയിട്ടുണ്ട്. കൊവിഡിന് ശേഷം അച്ഛൻ അങ്ങനെ യാത്ര ചെയ്തിട്ടില്ല.
വീട്ടിൽ കലാപരമായ വിഷയങ്ങളിൻമേലുള്ള ചർച്ചകൾ അപൂർവമാണ്. ആരും ആരുടേയും
ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താറില്ല. ഞാൻ അച്ഛനോട് സംശയങ്ങൾ ചോദിക്കാറുണ്ടായിരുന്നു. അറിയാവുന്നവ പറഞ്ഞുതരും. അല്ലെങ്കിൽ പുസ്തകങ്ങൾ റഫർ ചെയ്യാൻ 
പറയും. മുമ്പൊക്കെ എന്റെ നൃത്തപരിപാടി കാണാൻ അച്ഛൻ വന്നിട്ടുണ്ട്. അഭിപ്രായങ്ങളൊന്നും അങ്ങനെ പ്രകടിപ്പിക്കില്ല. അച്ഛന്റെ മുഖത്തെ ഭാവങ്ങൾ കാണുമ്പോൾ അച്ഛന് ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് മനസിലാവും.
എഴുത്ത് ഒരു സ്വകാര്യ പ്രക്രിയ ആയതിനാൽ ഒറ്റയ്ക്കിരുന്നു എഴുതുന്നതായിരുന്നു അച്ഛന്റെ പതിവ്. അച്ഛനിഷ്ടപ്പെട്ട സ്വന്തം രചനകൾ ഏതാണെന്ന് ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല. എനിക്ക് എല്ലാം ഇഷ്ടമായിരുന്നു എന്ന് പറയുന്നതാകും ശരി. എന്നാൽ മഞ്ഞ്, രണ്ടാമൂഴം,
വാരാണസി പിന്നെ ചെറുകഥകൾ എന്നിവയോടൊക്കെ പ്രിയം കൂടുതലാണ്. സിനിമകളിൽ സദയം, ഒരു വടക്കൻ വീരഗാഥ, താഴ്വാരം, നിർമ്മാല്യം ഇവയെല്ലാം പ്രിയപ്പെട്ടവതന്നെ.
അവസാനകാലത്ത് അച്ഛന് സുഹൃത്തുക്കൾ കുറവായിരുന്നു. പലരും നേരത്തെ പോയി. കുടുംബ സുഹൃത്തുക്കൾ വിരലിലെണ്ണാവുന്നവർ. അവരിൽ ചിലരെക്കുറിച്ച് അച്ഛൻ എഴുതിയിട്ടുണ്ട്. എഴുത്തിനും സിനിമയ്ക്കും അപ്പുറമുള്ള ബന്ധങ്ങളാണവ. എന്റെ ഭർത്താവ് ശ്രീകാന്തിനോട് ഒരു മകനോടുള്ള സ്നേഹമാണ്. .കലാകാരനായതിനാൽ ആദരവുമുണ്ട്.എന്റെ മകൻ അച്ഛന്റെ ജീവനാണ്.
( എം.ടി.യുടെ നവതിയ്ക്ക് മകൾ അശ്വതി കേരളകൗമുദിയിൽ എഴുതിയത് )