
ഗാന്ധിനഗർ: വീട്ടുജോലി ചെയ്യാതെ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരുന്ന മകളെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ സൂറത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഹേതാലിയെന്ന 18കാരിയെയാണ് പിതാവ് മുകേഷ് പർമർ കൊലപ്പെടുത്തിയത്.
വീട്ടുജോലികൾ ചെയ്യാതെ ഗെയിം കളിച്ചിരുന്നതിൽ മുകേഷ് പ്രകോപിതനാവുകയും പ്രഷർ കുക്കർ കൊണ്ട് പെൺകുട്ടിയുടെ തലയിൽ തുടരെത്തുടരെ അടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹേതാലിയുടെ അമ്മ ഗീതാ ബെന്നിന്റെ പരാതിയിൽ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവറായ മുകേഷ്, അസുഖത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു. സമീപത്തെ മാളിലെ ജീവനക്കാരിയായ ഗീത, വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിക്ക് പോയി. ഹേതാലിയും അനുജൻ മായാങ്കും വീട്ടിലുണ്ടായിരുന്നു.
വീട്ടുജോലികൾ ചെയ്യണമെന്ന് പറഞ്ഞാണ് ഗീത പോയത്. എന്നാൽ, ഹേതാലി അനുസരിക്കാതെ ഗെയിം കളിച്ചുകൊണ്ടിരുന്നു. ഇതിൽ കുപിതനായ മുകേഷ് പ്രഷർ കുക്കർ കൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന മായാങ്ക്, ഓടിയെത്തിയപ്പോൾ ഹേതാലി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. മായാങ്ക് അറിയിച്ചതോടെ ഗീത എത്തി ഹേതാലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.