
കൊച്ചി: പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയിലെ അമിത ലാഭത്തിന് മുകളിൽ ചുമത്തുന്ന വിൻഡ് ഫാൾ നികുതി കേന്ദ്ര ധനമന്ത്രാലയം ഒഴിവാക്കി. ക്രൂഡോയിൽ ഉത്പാദനം, വിമാന ഇന്ധനം, പെട്രോൾ, ഡീസൽ കയറ്റുമതി എന്നിവയുടെ മേൽ ഏർപ്പെടുത്തിയ പ്രത്യേക അധിക എക്സൈസ് നികുതിയും റോഡ് അടിസ്ഥാന വികസന സെസ് എന്നിവ അടിയന്തര പ്രാബല്യത്തോടെ പിൻവലിച്ചുവെന്നാണ് ധനമന്ത്രാലയം അറിയിച്ചത്. ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നതോടെ കമ്പനികളുടെ അധിക ലാഭം നിയന്ത്രിക്കുന്നതിനാണ് 2022 ജൂലായിൽ ആഭ്യന്തര ക്രൂഡോയിൽ ഉത്പാദന കമ്പനികൾക്ക് മേൽ വിൻഡ് ഫാൾ നികുതി ഏർപ്പെടുത്തിയത്. ഇതോടൊപ്പം പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ കയറ്റുമതിയിലും അധിക എക്‌സൈസ് തീരുവ ചുമത്തിയിരുന്നു.
കഴിഞ്ഞ ആഗസ്‌റ്റ് 31ന് ക്രൂഡോയിൽ ഉത്പാദനത്തിലെ വിൻഡ് ഫാൾ നികുതി ടണ്ണിന് 1,850 രൂപയായി നിശ്ചയിച്ചിരുന്നു.
രാജ്യാന്തര വിപണിയിൽ ഇപ്പോൾ ക്രൂഡോയിൽ വില ബാരലിന് 70നും 75 ഡോളറിനും ഇടയിൽ സ്ഥിരതയോടെ നീങ്ങുന്ന സാഹചര്യത്തിലാണ് വിൻഡ് ഫാൾ നികുതി പിൻവലിക്കുന്നത്.
വിൻഡ് ഫാൾ നികുതി
പ്രത്യേക വ്യവസായങ്ങൾ അസാധാരണവും ശരാശരിയേക്കാളും കൂടുതൽ ലാഭം നേടുമ്പോൾ സർക്കാർ ചെലത്തുന്ന നികുതിയാണ് വിൻഡ് ഫാൾ നികുതി. ചില പ്രത്യേക സാഹചര്യങ്ങളിൽ കമ്പനികൾക്ക് അസാധാരണമായ ലാഭം ലഭിക്കുമ്പോൾ അതിലൊരു പങ്ക് സർക്കാരിന് നേടാൻ വിൻഡ് ഫാൾ നികുതിയിലൂടെ കഴിയും.