കണ്ണൂർ: വളപട്ടണത്തെ കവർച്ചയിൽ പ്രതിയുടെ അറസ്റ്റിന് ആദ്യപിടിവള്ളിയായത് സി.സി.ടി.വി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. അജിത്ത് കുമാർ പറഞ്ഞു.

മോഷണത്തിന് എത്തിയപ്പോൾ തെളിവ് നശിപ്പിക്കാനും ദൃശ്യങ്ങൾ പതിയാതിരിക്കാനും ഒരു കാമറ പ്രതി തിരിച്ചുവെച്ചിരുന്നു.എന്നാൽ, മുറിയുടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തിൽ തിരിച്ചുവച്ചത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചു വച്ച ഈ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഇതിലെ ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായത്. മോഷണം നടന്ന വീട്ടിൽ ഡമ്മി ഉപയോഗിച്ച് ഡെമോ പരിശോധനയും നടത്തി.

രാജ്യത്താകെ നേരത്തെ പിടിയിലായ കഷണ്ടിയുള്ള കള്ളൻമാരുടെ ലിസ്റ്റ് പൊലീസ് ശേഖരിച്ചു. വിരലടയാളവും ടവർ ലൊക്കേഷനും പരിശോധിച്ചു. അവർ ആരെങ്കിലും കേരളത്തിലേക്ക് വന്നോ എന്ന് പരിശോധിച്ചു.ഒരാൾ വടകര വരെ വന്നു.പക്ഷെ കണ്ണൂരിലേക്ക് വന്നിട്ടില്ല.

വിരലടയാളങ്ങൾ നിർണായകമായി.