jishin-ameya

സീരിയല്‍ താരം ജിഷിന്‍ മോഹന്‍, അമേയ നായര്‍ എന്നിവരെക്കുറിച്ചും ഇരുവരുടേയും സൗഹൃദത്തേക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച നടക്കാറുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദത്തേപ്പോലും മോശമായി ചിത്രീകരിച്ച് വ്യാഖ്യാനിക്കുന്നവരുടെ എണ്ണവും കുറവല്ല. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതാണ് ചര്‍ച്ചകള്‍ക്ക് കാരണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ജിഷിന്‍.

ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്റെ വിവാഹമോചനത്തിന് ശേഷമുള്ള കാര്യങ്ങളാണ് ജിഷിന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സീരിയല്‍ താരം വരദയായിരുന്നു ജിഷിന്റെ ഭാര്യ. പ്രണയിച്ച് വിവാഹം കഴിച്ച ഇരുവരും പിന്നീട് ഈ ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ജിഷിന്‍ തന്നെയാണ് വിവാഹമോചന കാര്യം വെളിപ്പെടുത്തിയതും. അഭിമുഖത്തില്‍ അമേയ നായരുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ജിഷിന്‍ മനസുതുറക്കുന്നുണ്ട്.

താന്‍ ഏത് പെണ്‍കുട്ടിക്കൊപ്പം ഫോട്ടോ ഇട്ടാലും ചിലര്‍ക്കത് വലിയ പ്രശ്നമാണെന്ന് ജിഷിന്‍ പറയുന്നു. അമേയയുമായി സൗഹൃദത്തിനും അപ്പുറമുള്ള ഒരു ആത്മബന്ധമുണ്ടെന്നും താരം വ്യക്തമാക്കി. വിവാഹ മോചനത്തിനു ശേഷം കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായ താന്‍ അതെല്ലാം നിര്‍ത്തിയത് അമേയ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോട്ടോകള്‍ക്കും പോസ്റ്റുകള്‍ക്കും ലഭിക്കുന്ന കമന്റുകള്‍ താന്‍ കാര്യമാക്കാറില്ലെങ്കിലും അമേയയെ അത് ബാധിക്കുന്നുണ്ടെന്നാണ് ജിഷിന്‍ പറയുന്നത്.

മുമ്പ് അമേയ നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ പുറത്ത് വന്നപ്പോള്‍ അതിന് താഴെ വന്ന കമന്റുകള്‍ മുഴുവന്‍ അവളെ അധിക്ഷേപിക്കുന്നതരത്തിലായിരുന്നു. താന്‍ വിവാഹമോചിതനാകാന്‍ കാരണം അമേയയാണെന്ന് പലരും പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ വിവാഹബന്ധം വേര്‍പ്പെടുത്തി, അമേയയെ പരിചയപ്പെട്ടത് ഒരു വര്‍ഷം മുമ്പ് മാത്രവും. അപ്പോള്‍ എന്ത് അറിഞ്ഞിട്ടാണ് ആളുകള്‍ ഓരോന്ന് പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നാണ് ജിഷിന്‍ പറഞ്ഞത്.

വിവാഹമോചനത്തിന് ശേഷം രണ്ട് വര്‍ഷം കടുത്ത വിഷാദത്തിലായിരുന്നു. കഞ്ചാവ് ഉപയോഗം തുടങ്ങി പല കാര്യങ്ങളിലോട്ടും ഞാന്‍ പോയിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ട്. ഈ സാധനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത് അമേയയെ പരിചയപ്പെട്ടതിനു ശേഷമാണ്. അമേയ കാരണമാണ് ലഹരി ഉപയോഗം നിര്‍ത്തിയത്. ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതിനു മുകളിലേക്ക് ഒരു സ്നേഹബന്ധമുണ്ട്. പരസ്പരമായ ഒരു ധാരണയുണ്ട്. ഒരു ബോണ്ടുണ്ട്. പരസ്പരമുള്ള കരുതലുണ്ട്. അതിനെ പ്രണയമെന്നൊന്നും വിളിക്കാനാവില്ല. അത് വിവാഹത്തിലേക്കും പോകില്ല. ആ ബന്ധത്തിനെ എന്ത് പേരെടുത്തും വിളിച്ചോട്ടെ. പക്ഷേ അവിഹിതമെന്ന് പറയരുത്.- ജിഷിന്‍ പറഞ്ഞു.