
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിൽ. പരീക്ഷണങ്ങൾ നടത്താൻ പറ്റിയ ഒരുതരം ലാബോറട്ടറിയാണ് ഇന്ത്യ എന്നായിരുന്നു പരാമർശം.
ലിങ്ക്ഡിൻ സഹസ്ഥാപകൻ റെയ്ഡ് ഹോഫ്മാന്റെ പോഡ് കാസ്റ്റിലാണ് പരാമർശം നടത്തിയത്. ബുദ്ധിമുട്ട് നേരിടുന്ന കാര്യങ്ങളുണ്ടാവാമെങ്കിലും ആരോഗ്യം, പോഷകം, വിദ്യാഭ്യാസം എന്നി രംഗങ്ങളിലെല്ലാം ഇന്ത്യ പെരോഗമിക്കുകയാണ്. 20 വർഷം കൊണ്ട് മികച്ച പുരോഗതി കൈവരിക്കും. 'കാര്യങ്ങൾ പരീക്ഷിച്ച് തെളിയിക്കാൻ പറ്റിയ ലബോറട്ടറിക്ക് സമാനമാണ് ഇന്ത്യ. മറ്റിടങ്ങളിലും നിങ്ങൾക്ക് അതേ കാര്യങ്ങൾ ചെയ്യാവുന്നതാണ്'. ബിൽ ഗേറ്റ്സ് പറഞ്ഞു.
ഇതോടെ വിമർശനവുമായി കൂടുതൽ പേർ രംഗത്തെത്തി. 2009ൽ ബിൽഗേറ്റ്സിന്റെ ഗേറ്റ്സ് ഫൗണ്ടേഷൻ ഫണ്ട് ചെയ്തിരുന്ന പാത്ത് എൻ.ജി.ഒ ഫൗണ്ടേഷൻ ഇന്ത്യയിൽ നടത്തിയ ക്ലിനിക്കൽ ട്രയൽ പരീക്ഷണത്തിന്റെ ധാർമ്മികത ചോദ്യം ചെയ്ത് പലരും രംഗത്തെത്തി.ഇന്ത്യയിലെ ഐ.സി.എം.ആറുമായി സഹകരിച്ച് തെലുങ്കാനയിലെയും ഗുജറാത്തിലെയും 14000 ആദിവാസി വിദ്യാർത്ഥികളിൽ സെർവിക്കൽ ക്യാൻസർ വാക്സിന്റെ ട്രയൽ പരീക്ഷണം നടത്തിയിരുന്നു.
ട്രയൽ പരീക്ഷണത്തിന്റെ ആദ്യമാസങ്ങളിൽ നിരവധി പേർക്ക് പാർശ്വ ഫലങ്ങളുണ്ടായി. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പക്ഷെ അന്വേഷണറിപ്പോർട്ടിൽ മരുന്നിന്റെ പാർശ്വഫലം പരാമർശിക്കപ്പെട്ടില്ല.