ksrtc

മലപ്പുറം: യാത്ര പോകാന്‍ പണം മുടക്കി ടിക്കറ്റ് എടുത്തു, സമയമായപ്പോള്‍ സ്‌റ്റോപ്പിലെത്തി പക്ഷേ ബസ് വന്നില്ല. ഒടുവില്‍ യാത്രക്കാരന് കെഎസ്ആര്ടിസ് നല്‍കേണ്ടി വന്നത് 20,000 രൂപ. മലപ്പുറം ഉപഭോക്തൃ കമ്മീഷന്റേതാണ് വിധി. ഈ വര്‍ഷം ഫെബ്രുവരി 25ന് ആണ് സംഭവം. മലപ്പുഴം വെളിമുക്ക് പാലയ്ക്കല്‍ സ്വദേശിയായ അഭിനവ് ദാസ് ആണ് പരാതിക്കാരന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എറണാകുളം മൂവാറ്റുപുഴയിലേക്ക് പോകാന്‍ ആണ് എസി ലോ ഫ്‌ളോര്‍ ബസില്‍ യുവാവ് ടിക്കറ്റ് ബുക്ക് ചെയ്തത്.

രാവിലെ 9.30ന് ഷെഡ്യൂള്‍ ചെയ്തിരുന്ന ബസ് കാത്ത് സ്‌റ്റോപ്പില്‍ എത്തുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണി വരെ കാത്ത് നിന്നെങ്കിലും മൂവാറ്റുപുഴയിലേക്ക് പോകാന്‍ ബസ് വന്നില്ല. കെഎസ്ആര്‍ടിസിയുടെ വിവിധ മൊബൈല്‍ നമ്പറുകളില്‍ വിളിച്ച് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ല. ഇതോടെയാണ് തന്റെ യാത്ര മുടങ്ങുമെന്ന് കാഴ്ചപരിമിതന്‍ കൂടിയായ അഭിനവിന് മനസ്സിലായത്. തുടര്‍ന്ന് പരാതിയുമായി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

കേസ് കമ്മീഷന് മുമ്പാകെ എത്തിയപ്പോള്‍ ആറ്റുകാല്‍ പൊങ്കാല കാരണം വലിയ തിരക്കായതിനാല്‍ ചില ട്രിപ്പുകള്‍ റദ്ദാക്കേണ്ടിവന്നുവെന്നും ബുക്ക് ചെയ്തവരെ വിവരമറിയിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയിരുന്നുവെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. എന്നാല്‍ ഇത് കമ്മീഷന്‍ തള്ളുകയായിരുന്നു.

പരാതിക്കാരന് നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചിലവായി 5,000 രൂപയും നല്‍കാന്‍ കമ്മീഷണര്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാത്തപക്ഷം 12 ശതമാനം പലിശയും നല്‍കണമെന്ന് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതിശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. യുവാവ് പരാതി നല്‍കുന്നത് വരെ പണം തിരികെ നല്‍കാന്‍ ഒരു നീക്കവും നടത്തിയില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.