rashid-khan

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാന്‍. രാജ്യത്ത് സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന കടുത്ത നിയന്ത്രണങ്ങളാണ് താരത്തെ ചൊടിപ്പിച്ചത്. മെഡിക്കല്‍ കോഴ്‌സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ളതാലിബാന്‍ ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു റാഷിദ് ഖാന്‍. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് റാഷിദ് ഖാന്‍ രംഗത്ത് വന്നത്.

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടികാട്ടിയ താരം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണെന്നും പോസ്റ്റില്‍ കുറിച്ചു. നഴ്‌സിംഗ്, മെഡിക്കല്‍ കോഴ്‌സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരക്കുകയാണ് താലിബാന്‍ ഭരണകൂടം. വനിതാ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താലിബാന്റെ ഇത്തരം നീക്കങ്ങള്‍ ഇസ്ലാമിന്റെ പേരിലാണെങ്കില്‍ അത് തെറ്റാണെന്നും വനിതകള്‍ക്കും അറിവ് നേടാനുള്ള അവകാശം ഖുര്‍ആനും ഇസ്ലാമും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നാണ് റാഷിദ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. 'പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിന്‍വലിക്കണം. പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം അവരുടെ അവകാശമാണ്. പുതിയ തീരുമാനങ്ങളില്‍ എനിക്ക് നിരാശ തോന്നുന്നു. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തില്‍ നിന്നാണ് തുടങ്ങുന്നത്, റാഷിദ് ഖാന് കുറിച്ചു. അതേസമയം, റാഷിദ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ രംഗത്ത് വന്നു.