ravena-hanniely

ശസ്ത്രക്രിയ നടത്തി വീണ്ടും കന്യകയാകാൻ തയ്യാറാണെന്ന് അറിയിച്ച് ബ്രസീലിയൻ സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ യുവതി. 23കാരിയായ രവേണ ഹാൻലിയാണ് വേറിട്ട ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുന്നത്. ശസ്ത്രക്രിയ നടത്താൻ 19,000 ഡോളർ (ഏകദേശം 16 ലക്ഷം) രൂപ ചെലവാക്കാൻ തയ്യാറാണെന്നും യുവതി അറിയിച്ചിട്ടുണ്ട്.

ഹൈമനോപ്ലാസ്​റ്റി (കന്യാചർമ്മം വീണ്ടും തുന്നിചേർക്കുന്ന ശസ്ത്രക്രിയ) നടത്താൻ തയ്യാറാണ്. പുതിയ തീരുമാനം തന്റെ വ്യക്തി ജീവിതത്തിലും ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒരു പുതിയ തുടക്കത്തിനു വേണ്ടിയാണെന്നാണ് യുവതിയുടെ വാദം. തീരുമാനത്തിന് ഒരു പ്രത്യേക അർത്ഥമുണ്ടെന്ന് ഹാൻലി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. 'എനിക്ക് വീണ്ടും കന്യകയാകണം. എന്റെ ആത്മാഭിമാനത്തിന് വേണ്ടിയാണിത്.തനിക്ക് വ്യക്തിപരമായ കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. ശസ്ത്രക്രിയ ഒരുപാട് മാനസികനേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ശസ്ത്രക്രിയ എന്ന് നടത്തണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പുതിയ തീരുമാനത്തിനായി ഒരുപാട് ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. അതിനായി മ​റ്റുളളവരുമായുളള ശാരീരിക അടുപ്പം ഒഴിവാക്കുകയും അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം. വിദഗ്ദരുടെ നിർദ്ദേശങ്ങൾ പാലിക്കും. എല്ലാവരും തന്റെ തീരുമാനം അംഗീകരിക്കാൻ തയ്യാറാകണമെന്നില്ല.ചിലർ ബഹുമാനിക്കും. മറ്റുചിലർ കുറ്റപ്പെടുത്തും.'- യുവതി വ്യക്തമാക്കി.

അതേസമയം, ശസ്ത്രക്രിയയുടെ ഭാഗമാകുന്നതിൽ ഹാൻലിക്ക് ആത്മവിശ്വാസമുണ്ടെന്ന് ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെഡിസോണൽ ക്ലിനിക്കിന്റെ സിഇഒ ആയ ഡോക്ടർ, ഹന സാലുസോലിയ പറഞ്ഞു. എന്നാൽ ശസ്ത്രക്രിയാവിദഗ്ദ്ധർക്ക് ഇത് സംബന്ധിച്ച കാര്യങ്ങളിൽ സംശയങ്ങൾ നിലനിൽക്കുന്നതായും അവർ വ്യക്തമാക്കി. 'ഹൈമനോപ്ലാസ്​റ്റി ഒരു സൗന്ദര്യവർദ്ധക ശസ്ത്രക്രിയയാണ്. പക്ഷെ ഇത് കന്യകാത്വം തിരികെ ലഭിക്കാൻ സഹായിക്കില്ല. ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ അണുബാധയ്ക്കും ചെറിയ രീതിയിലുളള രക്തസ്രാവത്തിനും ഇടയാകും. പൂർണമായി ഫലം കിട്ടുന്നതിലും സംശയമുണ്ട്. എല്ലാ വിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഹൈമനോപ്ലാസ്റ്റി ചെയ്യുന്നതെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാം'-ഹന മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇൻസ്​റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സുളള താരമാണ് ഹാൻലി. ഇവരുടെ തീരുമാനത്തിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.