money

ധന അവലോകന നയ പ്രഖ്യാപനം ഇന്ന്


കൊച്ചി: സാമ്പത്തിക മേഖലയിലെ തളര്‍ച്ച മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ നടപടികള്‍ കാത്തിരിക്കുകയാണ് നിക്ഷേപ ലോകം. മൂന്ന് ദിവസത്തെ ധന നയ രൂപീകരണ സമിതിയുടെ യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പലിശ നിരക്കിലെ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. റിസര്‍വ് ബാങ്കില്‍ നിന്ന് വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കില്‍ മാറ്റമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ വളര്‍ച്ചാ നിരക്ക് 5.4 ശതമാനത്തിലേക്ക് മൂക്കുകുത്തിയതിനാല്‍ വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്താനായി ബാങ്കുകളുടെ കരുതല്‍ ധന അനുപാതം കുറയ്ക്കാനിടയുണ്ട്. രണ്ട് ഘട്ടങ്ങളിലായി അര ശതമാനം കുറവാണ് പ്രതീക്ഷിക്കുന്നത്.

ഉപഭോഗത്തിലെ തളര്‍ച്ചയും വ്യാവസായിക ഉത്പാദനത്തിലെ ഇടിവും കണക്കിലെടുത്ത് വായ്പകളുടെ പലിശ കുറയ്ക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമനും വാണിജ്യ മന്ത്രി പീയുഷ് ഗോയലും പറഞ്ഞിരുന്നു. വ്യവസായ, വാണിജ്യ സംഘടനകളും സമാനമായ ആവശ്യം ഉന്നയിക്കുന്നു. എന്നാല്‍ ഒക്ടോബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 6.21 ശതമാനമായി ഉയര്‍ന്നതിനാല്‍ പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കില്ല.


റിപ്പോ നിരക്കില്‍ മാറ്റമുണ്ടാകില്ല, ബാങ്കുകളുടെ കരുതല്‍ ധന അനുപാതം കുറച്ചേക്കും

മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി

ഇന്ന് പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന നയത്തില്‍ വിപണിയിലെ പണലഭ്യത ഉയര്‍ത്താന്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഓഹരികള്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 809 പോയിന്റ് നേട്ടവുമായി 81,765.86ല്‍ അവസാനിച്ചു. നിഫ്റ്റി 240.95 പോയിന്റ് ഉയര്‍ന്ന് 24,708.40ല്‍ എത്തി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും ആഗോള വിപണിയിലെ അനുകൂല ചലനങ്ങളും അനുകൂലമായി. ഐ.ടി, ബാങ്കിംഗ്, ഭവന, വാഹന മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.


രൂപ ദുര്‍ബലമാകും

വ്യവസായ മേഖലയുടെ സമ്മര്‍ദ്ദം കണക്കിലെടുത്ത് പലിശ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായാല്‍ രൂപയുടെ മൂല്യയിടിവ് കൂടുതല്‍ രൂക്ഷമായേക്കും. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല. പലിശ കുറച്ചാല്‍ അടുത്ത ആഴ്ച രൂപ 85 കടന്ന് താഴേക്ക് നീങ്ങിയേക്കും.