
ലക്നൗ: യന്ത്ര ഊഞ്ഞാൽ (ജയന്റ് വീൽ) അപ്രതീക്ഷിതമായി പ്രവർത്തിച്ചതോടെ തെറിച്ചുപോയ 13കാരിക്ക് അദ്ഭുതരക്ഷ. 60 അടി ഉയർച്ചയിൽ പെൺകുട്ടി മരണത്തിനും ജീവിതത്തിനുമിടയിൽ കമ്പിയിൽ തൂങ്ങിക്കിടന്നത് ഒരു മിനിട്ടോളം നേരം.
സംഭവം കണ്ടവർ ഒച്ച വച്ച് ഓപ്പറേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ ജയന്റ് വീൽ തിരിച്ച് കുട്ടിയെ സുരക്ഷിതമായി ഇറക്കി. ഉത്തർപ്രദേശ് ലംഖിംപുർ ഖേരിയിലെ നിഗാസനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കുടുംബത്തോടൊപ്പമാണ് കുട്ടി എത്തിയത്.
ജയന്റ് വീലിൽ കയറി മുകളിൽ എത്തിയതോടെ പേടിയായി. അതിനിടെ, അപ്രതീക്ഷിതമായി ഊഞ്ഞാൽ വേഗത്തിൽ നീങ്ങി. പെൺകുട്ടി തെറിച്ച് പുറത്തേക്ക്. ജയന്റ് വീലിലെ ഇരുമ്പുകമ്പിയിൽ പിടികിട്ടി. അവിടെ മുറുകെ പിടിച്ചുകിടന്നു.
അപ്പോഴും ഊഞ്ഞാൽ നീങ്ങിക്കൊണ്ടിരുന്നു. ജയന്റ്വീൽ തിരിച്ചുകറക്കി കുട്ടിയെ താഴെയെത്തിച്ചു.
ജയന്റ് വീൽ പ്രവർത്തിപ്പിക്കാൻ അനുവാദം നൽകിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി സുരക്ഷിതയാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടെന്നും കലക്ടർ അറിയിച്ചു.