money

മാരുതി, ഹ്യുണ്ടായ് കാറുകളുടെ വില ജനുവരി മുതല്‍ കൂടും

കൊച്ചി: ഉത്പാദന ചെലവിലെ വര്‍ദ്ധന കണക്കിലെടുത്ത് പ്രമുഖ വാഹന കമ്പനികള്‍ കാര്‍ വില കൂട്ടുന്നു. ഹ്യുണ്ടായ് ഇന്ത്യ, മാരുതി സുസുക്കി എന്നിവയാണ് വില വര്‍ദ്ധന പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതല്‍ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില 25,000 രൂപ വരെ കൂടുമെന്ന് ഹ്യുണ്ടായ് ഇന്ത്യയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം കമ്പനിയുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് വലിയ ബാദ്ധ്യതകള്‍ സൃഷ്ടിക്കാതെ വില വര്‍ദ്ധന നടപ്പാക്കാനാണ് ശ്രമം. വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായിയുടെ 13 കാറുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഹ്യുണ്ടായ് കമ്പനിയുടെ അറ്റാദായത്തില്‍ 16.5 ശതമാനം ഇടിവുണ്ടായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വിവിധ കാര്‍ മോഡലുകളുടെ വില ജനുവരി ഒന്ന് മുതല്‍ നാല് ശതമാനം വരെ കൂടും. ഈ വര്‍ഷം ടാറ്റ മോട്ടോഴ്സ് രണ്ട് തവണ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ, ബി.എം.ഡബ്ള്യു എന്നിവയുടെ വിവിധ മോഡലുകളുടെ വിലയും ജനുവരി ഒന്നിന് കൂടും.