
ആലപ്പുഴ: മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ വിധിച്ച് കോടതി. ആലുംമൂട്ടിൽ താമരപ്പളളി വിട്ടിൽ ജയന്തിയെ (39) ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവായ കുട്ടികൃഷ്ണനാണ് (60) വധശിക്ഷ വിധിച്ചത്. 2004 ഏപ്രിൽ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണൻ വീടിനുള്ളിൽ ഒന്നരവയസുകാരിയായ മകളുടെ മുന്നിൽ വച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തലയറുത്താണ് ജയന്തിയെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം കുട്ടികൃഷ്ണൻ മാന്നാർ പൊലീസ് സ്‌റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൃഷ്ണനാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്. ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ 2023ലാണ് പിടികൂടിയത്.
പ്രതിയിൽ നിന്ന് ഒരുലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇതിൽ 50000 രൂപ മകൾക്ക് നൽകണം. കോടതിയിൽ ഹാജരാക്കിയ ജയന്തിയുടെ സ്വർണാഭരണങ്ങളും മകൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി വി സന്തോഷ്‌കുമാറാണ് ഹാജരായത്.