car

ആലപ്പുഴ : സംസ്ഥാനത്ത് റോ‌ഡ് സുരക്ഷാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിൽ. ട്രാൻസ്പോർട്ട് കമ്മിഷണർ‌ സി.എച്ച്. നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ കളർകോട്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിൽ കർശന നിബന്ധന ഏർപ്പെടുത്തും. ലേണേഴ്‌സ് കഴിഞ്ഞ് ആറുമാസം മുതൽ ഒരു വർഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കും. ഈ സമയം അപകടങ്ങൾ ഉണ്ടായില്ലെങ്കിൽ മാത്രം യഥാർ‌ത്ഥ ലൈസൻസ് നൽകേണ്ടതുള്ളൂ എന്നിവയടക്കം പരിഗണനയിലുണ്ട്. ലേണേഴ്സ് പരീക്ഷയിലെ ചോദ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. തിയററ്റിക്കൽ അറിവ് കൂടുതൽ ഉണ്ടാകണം. ലേണേഴ്‌സ് പരീക്ഷയിൽ നെഗറ്റീ്വ് മാർക്കും ഉൾപ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്ര‌ഡിറ്റഡ് ഡ്രൈവിംഗ് കൂടുതൽ വരുമ്പോൾ മാറ്റം ഉണ്ടാകുമെന്നും നാഗരാജു വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങൾ പണത്തിനോ അല്ലാതെയോ ഓടിക്കാൻ കൈമാറാൻ പാടില്ല. അങ്ങനെ ചെയ്താൽ വാഹനം വാടകയ്ക്ക് നൽകിയതായി കണക്കാക്കാനാകുമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർ പറഞ്ഞു.