
കോഴിക്കോട്: താമരശേരി ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കെഎസ്‌ആർടിസി ഡ്രൈവർ കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിഖിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ഇതിന് പുറമേ അഞ്ച് ദിവസത്തേക്ക് റോഡ് സുരക്ഷാ ക്ലാസിലും ഡ്രൈവർ പങ്കെടുക്കണം. കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടേതാണ് നടപടി.
കഴിഞ്ഞ ശനിയാഴ്‌ചയാണ് ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് മുഹമ്മദ് റാഫിഖ് ബസോടിച്ചത്. കൽപ്പറ്റ പഴയ സ്റ്റാൻഡിൽ നിന്ന് വൈകിട്ട് 4.50ന് പുറപ്പെട്ട കോഴിക്കോടേക്കുള്ള 'KL 15 8378' എന്ന ബസിലായിരുന്നു സംഭവം. തുടർച്ചയായി ഡ്രെെവർ ഫോൺ ഉപയോഗിച്ചതോടെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരു കെെയിൽ ബസിന്റെ സ്റ്റിയറിംഗും മറുകെെയിൽ ഫോണും വച്ച് വാഹനം ഓടിക്കുന്ന ഡ്രെെവറെ പുറത്തുവന്ന വീഡിയോയിൽ കാണാം. യാത്രക്കാർ തന്നെയാണ് താമരശേരി പൊലീസിൽ പരാതി നൽകിയത്. ഒമ്പത് ഹെയർ പിൻ വളവുകളുള്ള ഏറെ ശ്രദ്ധയോടെ ഓടിക്കേണ്ട ചുരം പാതയിലാണ് പലതവണയായി ഫോൺ ഉപയോഗിച്ചുകൊണ്ട് കെഎസ്ആർടിസി ഡ്രെെവർ ബസോടിച്ചത്.