bangladesh

ദുബായ്: ഞായറാഴ്ച ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. 59 റണ്‍സിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോല്‍പ്പിച്ചത്. കളിക്കളത്തിലെ പ്രകടനത്തിന് അപ്പുറം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ബംഗ്ലാദേശ് ആരാധകരുടെ ഒരു പ്രവര്‍ത്തിയാണ്. മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പായപ്പോള്‍ മുതല്‍ ബംഗ്ലാദേശ് ആരാധകര്‍ 'അള്ളാഹു അക്ബര്‍' എന്ന് ഉറക്കെ വിളിക്കാന്‍ തുടങ്ങി.

വന്‍ വിമര്‍ശനമാണ് സംഭവത്തിനെതിരെ ഇപ്പോള്‍ ഉയരുന്നത്. കായിക ലോകത്ത് മതം പറയുന്നത് മാന്യമായ രീതിയല്ലെന്നാണ് വിമര്‍ശനം. മാത്രവുമല്ല കാണികള്‍ ഉറക്കെ ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ വെറും 19 വയസ് മാത്രം പ്രായമുള്ള ബംഗ്ലാദേശി നായകന്‍ അസീസുള്‍ ഹക്കിം തമീം കാണികളെ അത് തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള കമന്റേറ്റര്‍ ഇതിനെ അനുമോദിക്കുന്നത് തത്സമയ സംപ്രേക്ഷണത്തില്‍ വ്യക്തമായിരുന്നു.

ക്യാപ്റ്റന്റെ ആഹ്വാനം ഏറ്റെടുത്ത് ആരാധകര്‍ കൂടുതല്‍ ഉച്ചത്തില്‍ അള്ളാഹു അക്ബര്‍ വിളികള്‍ തുടരുകയും ചെയ്തു. മത്സരത്തിലേക്ക് വന്നാല്‍, 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി വെറും 35.2 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. ബംഗ്ലാദേശിന്റെ മുഹമ്മദ് ഇഖ്ബാല്‍ ഹസന്‍ ഇമോന്‍ ആണ് ഫൈനലിലേയും ടൂര്‍ണമെന്റിലേയും താരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബംഗ്ലാദേശ് കിരീടത്തില്‍ മുത്തമിടുന്നത്. നേരത്തെ ടൂര്‍ണമെന്റില്‍ പാകിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. സെമിയില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്.